ചെന്നൈ : തമിഴ്‌നാട് നിയമസഭയുടെ പുതിയ സ്പീക്കറായി തമിഴക വെട്രി കഴകം നേതാവ് ജെസിഡി പ്രഭാകറിനെയും ഡെപ്യൂട്ടി സ്പീക്കറായി എം രവിശങ്കറിനെയും തിരഞ്ഞെടുത്തു. യാതൊരുവിധ മത്സരവുമില്ലാതെ എതിരില്ലാതെയായിരുന്നു ഇരുവരുടെയും തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സഭാ നടപടിക്രമങ്ങൾ നടന്നത്. ഡിഎംകെയും അണ്ണാ ഡിഎംകെയും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്താതിരുന്നതാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകൾ ഏകകണ്ഠമാകാൻ കാരണമായത്.
തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ജെസിഡി പ്രഭാകർ ദശാബ്ദങ്ങളുടെ രാഷ്ട്രീയ പരിചയമുള്ള വ്യക്തിയാണ്. മുൻപ് അണ്ണാ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രി പനീർ സെൽവത്തിന്റെ വിശ്വസ്തനുമായിരുന്ന അദ്ദേഹം 2026 ജനുവരിയിലാണ് ടിവികെയിൽ ചേർന്നത്. 1980-ൽ തന്റെ 28-ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. തുറയൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പുതിയ ഡെപ്യൂട്ടി സ്പീക്കർ എം രവിശങ്കർ.






























