ന്യൂഡൽഹി : പ്രതിഷേധങ്ങൾക്കിടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് പരീക്ഷകൾക്ക് ഇന്ന് തുടക്കം. കേരളത്തിലുൾപ്പെടെ രാജ്യത്ത് ആകെ 660 പരീക്ഷ കേന്ദ്രങ്ങളിലായി ഈ മാസം 6 വരെയാണ് പരീക്ഷ. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാകും പരീക്ഷ നടത്തുക. ഇതിനായി എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. കോവിഡ് പശ്ചാത്തലത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നതിനെതിരെ കോൺഗ്രസ് ഉൾപ്പെടെ വിവിധ പ്രതിപക്ഷ കക്ഷികൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
വയനാടൊഴിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജെഇഇ പരീക്ഷയ്ക്ക് കേന്ദ്രങ്ങളുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച്, കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പരീക്ഷ നടത്തുന്ന എൻടിഎക്ക് മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ ചുമതലയുള്ള അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ഈ മാർഗ നിർദേശം കൈമാറിയിട്ടുണ്ട്. കോവിഡ് രോഗവ്യാപന മേഖലകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക കവാടം, ഇരിപ്പിടം എന്നിവയൊരുക്കും. ആവശ്യമെങ്കില്‍ ആരോഗ്യവകുപ്പിന്റെ സഹായവും ലഭ്യമാക്കും.