തിരുവനന്തപുരം : വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ കസ്റ്റഡിയിലായി. പ്രതികളായ സജീവിനേയും സനലിനേയും രക്ഷപെടുത്താൻ ഈ സ്ത്രീ ശ്രമിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. പ്രതികളെ പത്തനംതിട്ടയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടേയാണ് ഇന്നോവ കാറിൽ നിന്ന് ഇവരെ പോലീസ് പിടികൂടിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. രണ്ടാം പ്രതി അൻസർ, ഉണ്ണി എന്നിവരാണ് കസ്റ്റഡിയിലായത്.
അതേസമയം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റൂറൽ എസ്പി അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിവിധ ഷാഡോ യൂണിറ്റുകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.