പത്തനംതിട്ട: മകളുടെ തിരോധാനത്തിൽ വർഗീയ മുതലെടുപ്പിന് ശ്രമം നടന്നെന്ന് ജെസ്നയുടെ പിതാവ് ജെയിംസ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നു. ജെസ്നയെ കാണാതായതിന്റെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ട്. സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും നൽകിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു. ജെസ്നയെ അപായപ്പെടുത്തിയതാണ്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും 19ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും ജെയിംസ് വ്യക്തമാക്കി. സി.ബി.ഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിൽ സമാന്തരമായി അന്വേഷണം നടത്തിയെന്നാണ് ജെസ്നയുടെ പിതാവ് പറയുന്നു.
ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നാണ് പിതാവ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ല. സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം നൽകിയ ഹരജിയിൽ പറയുന്നു. രഹസ്യ സ്വഭാവത്തോടെ സി.ബി.ഐ അന്വേഷിക്കാൻ തയ്യാറായാൽ വിവരം നൽകാമെന്നും വ്യക്തമാക്കിയിരുന്നു.c





























