ഡൽഹി: കേരളത്തില്‍ നേരത്തെ കണ്ടെത്തിയ കൊവിഡ് ഉപവകഭേദമായ ജെഎന്‍1 ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരില്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയിലാണ് 18 ജെഎന്‍1 കേസുകൾ കണ്ടെത്തിയത്. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. ഇതിനിടെ കേരളത്തില്‍ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിക്കുകയും കേസുകൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന് രാവിലെ 10 മണിക്ക് ചേരും.
കേരളം സ്വീകരിച്ച നടപടികൾ യോഗത്തിൽ അറിയിക്കും. ഉത്സവകാലം മുന്നിൽകണ്ട് രോഗവ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88 ശതമാനവും നിലവിൽ കേരളത്തിലാണ്. കേരളത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും.





























