വാഷിങ്ടന്‍ : യൂറോപ്പിൽ നിന്നും ബ്രസീലിൽ നിന്നും വരുന്ന യാത്രക്കാർക്കുള്ള യാത്രാവിലക്ക് പിൻവലിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം നിഷേധിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. മെഡിക്കൽ ടീമിന്റെ ഉപദേശപ്രകാരം ഈ നിയന്ത്രണങ്ങൾ നീക്കാൻ ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്ന് ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാകി ട്വീറ്റ് ചെയ്തു. കോവിഡിന്റെ വ്യാപനം കൂടുതൽ ലഘൂകരിക്കുന്നതിന് പൊതുജനാരോഗ്യ നടപടികൾ ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നതായും രാജ്യാന്തര യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കേണ്ട സമയമല്ല ഇതെന്നും ട്വീറ്റിൽ പറയുന്നു.
യൂറോപ്പിനും ബ്രസീലിനുമുള്ള യാത്രക്കാർക്കുള്ള യാത്രാ വിലക്ക് നീക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ചൈനയ്ക്കും ഇറാനുമുള്ള യാത്രാ വിലക്ക് നിലനിൽക്കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. യുഎസിലേക്ക് പോകുന്ന എല്ലാ വിമാന യാത്രക്കാരും പുറപ്പെടുന്നതിന് മൂന്നു ദിവസത്തിനുള്ളിൽ േകാവിഡ് നെഗറ്റീവ് സ്ഥിരീകരിക്കണമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാർ എത്തിച്ചേർന്ന് മൂന്ന് മുതൽ അഞ്ചു ദിവസം വരെ വീണ്ടും പരിശോധന നടത്തണമെന്നും കുറഞ്ഞത് ഏഴു ദിവസമെങ്കിലും ക്വാറന്റീനിൽ കഴിയണമെന്നും സിഡിസി ശുപാർശ ചെയ്യുന്നു.