തിരുവനന്തപുരം : ജോസ് വിഭാഗമാണ് കേരളാ കോൺഗ്രസ് എം. എന്ന പ്രചാരണം തെറ്റാണെന്ന് ജോസഫ് വിഭാഗം. രണ്ടില ചിഹ്നം മാത്രമാണ് ജോസ് വിഭാഗത്തിന് ലഭിച്ചത്. പാർട്ടി രജിസ്ട്രേഷൻ ജോസ് വിഭാഗത്തിന്റെ പേരിലല്ലായെന്ന് തെളിയിക്കാൻ നിയമ നടപടികൾ തുടരുമെന്നും ജോസഫ് വിഭാഗം അറിയിച്ചു.
കേരള കോൺഗ്രസ് എം. പാർട്ടി ജോസ് വിഭാഗത്തിന് സ്വന്തമായി എന്നത് വ്യാജപ്രചാരണം മാത്രമാണെന്ന് ജോസഫ് വിഭാഗം. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസ് എം. പാർട്ടിക്കായുള്ള പോരാട്ടം ശക്തമാക്കുകയാണ് ജോസഫ് വിഭാഗം. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച ഇലക്ഷൻ കമ്മീഷൻ ഉത്തരവ് പാർട്ടി രജിസ്ട്രേഷനെ ബാധിക്കില്ലെന്നാണ് ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ചിഹ്നം അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളും പാർട്ടി രജിസ്ട്രേഷന്റെ മാനദണ്ഡങ്ങളും വ്യത്യസ്തമാണ്.
ഇത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജോസഫ് വിഭാഗം. പാർട്ടി രജിസ്ട്രേഷൻ സിവിൽ കേസായതിനാൽ പാർട്ടി ഭരണഘടന അനുസരിച്ച് തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. ഭരണ ഘടനപ്രകാരം ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിങ് ചെയർമാനായ പി.ജെ ജോസഫിനായിരിക്കും തീരുമാനമെടുക്കാൻ അധികാരമെന്നും ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ പേര് ലഭിച്ചില്ലെങ്കിൽ ചുരുങ്ങിയത് കോടതി കേരള കോൺഗ്രസ് എം. എന്ന പേര് മരവിപ്പിക്കുകയെങ്കിലും ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ. ഇരു വിഭാഗത്തിനും കേരള കോൺഗ്രസ് എം. ജോസ് വിഭാഗം കേരള കോൺഗ്രസ് എം. ജോസഫ് വിഭാഗം എന്നിങ്ങനെ പേരുകൾ നൽകാനുള്ള സാധ്യതയും ജോസഫ് വിഭാഗം മുന്നിൽ കാണുന്നുണ്ട്. വിഷയത്തിൽ വൈകാതെ തന്നെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം.