പത്തനംതിട്ട : സംസ്ഥാനത്ത് തുടർന്നുവരുന്ന ക്ഷേമ – വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കായി മുഴുവൻ വിഭാഗവും അണിചേരണമെന്ന് ജോയിൻറ് കൗൺസിൽ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു. ലോകത്തിന് മാതൃകയാകുന്ന തരത്തിലേക്ക് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ മാറിയിരിക്കുകയാണ്. അതിദാരിദ്ര്യ മുക്ത ദേശമായി ഇന്ത്യയിൽ കേരളം മാറി തീർന്നിരിക്കുന്നു. അതോടൊപ്പം വികസന പ്രവർത്തനങ്ങളുടെ പുത്തൻ പരിപ്രേക്ഷ്യം തീർത്തുകൊണ്ടാണ് ഗവൺമെൻറ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര സുരക്ഷ, ആരോഗ്യ പരിപാലനം, കാർഷിക വികസനം, വ്യാവസായിക സൗഹൃദ സംസ്ഥാനം, വിവിധ ക്ഷേമ പ്രവർത്തനങ്ങൾ, വിലക്കയറ്റത്തെ ചെറുക്കുന്ന വിപണി ഇടപെടലുകൾ അടക്കം ഭൂരിപക്ഷം സൂചികകളിലും രാജ്യത്തെ ഒന്നാം സ്ഥാനത്ത് തുടർച്ചയായി നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ഏക സംസ്ഥാനവും കേരളം മാത്രമാണ് എന്നത് സവിശേഷതയായി നിലനിൽക്കുന്നു. കോവിഡും മഹാപ്രളയവും വയനാട് ദുരന്തവും അടക്കമുള്ള വലിയ ദുരന്തമുഖങ്ങളിൽ ജനങ്ങളെ ചേർത്ത് നിർത്തി നവകേരളം കെട്ടിപ്പടുക്കുവാൻ ഭാവനാപൂർണ്ണമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഇത്തരം മാതൃകാ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പുവരുത്തുവാനുള്ള സമീപനം എല്ലാ വിഭാഗങ്ങളുടേയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ജില്ലാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടന്നുവരുന്ന സംസ്ഥാനത്ത്, നിയമസഭ വോട്ടർ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് എസ് ഐ ആർ പ്രവർത്തനങ്ങൾ അടിച്ചേൽപ്പിച്ചിരിക്കുന്നത് ജീവനക്കാർക്ക് കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും ഉയർത്തിയിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്.ഐ.ആർ പ്രവർത്തനങ്ങൾ മാറ്റിവയ്ക്കണമെന്ന് കൗൺസിൽ യോഗം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
പത്തനംതിട്ട ജോയിന്റ് കൗണ്സിൽ ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ആർ. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്ചെയർമാൻ ആർ രമേശ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി. അഖിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അനീഷ് സംസ്ഥാന കൗൺസിൽ അംഗം ജെ. സിനി, ജില്ലാ വനിതാകമ്മിറ്റിയുടെ സെക്രട്ടറി എസ്.ജി അമ്പിളി, പ്രസിഡന്റ് സി.എസ് നിത്യ, സംസ്ഥാന കൗൺസിൽ അംഗം പി എസ് മനോജ്‌കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എ. ഷാജഹാൻ എന്നിവര്‍ പ്രസംഗിച്ചു.































