കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ഡോക്ടർ റാമിനെ ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. നിതിന്‍ രാജ് ജീവനൊടുക്കിയ സ്ഥലത്തും ക്ലാസ് മുറിയിലും റാമിനെ കൊണ്ടുപോകും. കഴിഞ്ഞ ദിവസം റാമിന്റെ മൊബൈൽ ഫോൺ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പള്ളിക്കുന്നിലെ വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെയാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്ന് വരെയാണ് റാമിനെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. എന്നാല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായാൽ അതിന് മുന്നേ തിരിച്ചു കോടതിയില്‍ ഹാജരാക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ജീവൻ ജോർജിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനാണ് മേൽനോട്ടം വഹിക്കുന്നത്. നിതിൻ രാജിന്‍റെ മരണത്തിന് പിന്നാലെ ജാതീയധിക്ഷേപവും മാനസികപീഡനവും ആരോപിച്ച് റാമിനെതിരെ ആത്മഹത്യാപ്രേരണ അടക്കമുള്ള വകുപ്പുകളും എസ്.സി, എസ്ടി അതിക്രമ നിരോധനനിയമവും ചുമത്തി കേസെടുത്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും തള്ളിയിരുന്നു. റാമിന്‍റെ പെരുമാറ്റത്തെ മനുഷ്യത്വരഹിതമന്ന് വിശേഷിപ്പിച്ച സുപ്രിംകോടതി, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും നിരീക്ഷിക്കുകയുണ്ടായി.






























