റാന്നി : റാന്നി ടൗണിൽ നിലവിലുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി അങ്ങാടി, പഴവങ്ങാടി, റാന്നി ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത യോഗം ചേർന്നു. റാന്നി എം.എൽ.എ പഴകുളം മധുവിന്‍റെ അധ്യക്ഷതയിൽ റാന്നി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാണ് യോഗം സംഘടിപ്പിച്ചത്. ടൗണിൽ നിലവിലുള്ള വൺവേ സംവിധാനം ഒഴിവാക്കണമെന്ന് അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ബി.സുരേഷ് ആവശ്യപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ചക്കാലത്തേക്ക് വൺവേ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ടൗണിലെ വൺവേ സംവിധാനം തുടരണമെന്നാണ് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് പ്രമോദ് മന്ദമരുതി പറഞ്ഞത്. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് പുറകില്‍ സ്റ്റാൻഡിലേക്ക് കയറുന്ന വഴിയിലൂടെ സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം കയറിയിറങ്ങിപ്പോകുന്നതും, വാഹനങ്ങള്‍ വൺവേ കയറി പോകുമ്പോൾ ഓർത്തഡോക്സ് പള്ളിയുടെ ഭാഗത്തു കൂടി പ്രധാന റോഡിലേക്ക് ഇറങ്ങുന്നതും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൺവേ പൂർണ്ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്നും, പഞ്ചായത്തുകളും വിവിധ വകുപ്പുകളും തീരുമാനമെടുത്ത് റാന്നി ടൗണിൽ അംഗീകൃത ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ അനുവദിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് – വകുപ്പ് തല ഉദ്യോഗസ്ഥർ തങ്ങളുടെ നിർദ്ദേശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തഹസിൽദാർക്ക് സമർപ്പിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. ഇതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും എം.എൽ.എ അറിയിച്ചു. യോഗത്തിൽ അങ്ങാടി, പഴവങ്ങാടി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാര്‍, സെക്രട്ടറിമാർ, പൊലീസ് ,മോട്ടോര്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.





























