ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് രാഷ്ട്രീയ പ്രതികാരവും തുറന്ന യുദ്ധവുമാണെന്ന് ജോസ് കെ. മാണി എം.പി. രാഷ്ട്രപതിയുടെ അഭിസംബോധനക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. മണിപ്പൂര്‍ കലാപം, വയനാട് ദുരന്തം, മനുഷ്യ-വന്യജീവി സംഘര്‍ഷം, റബർ വിലയിടിവ് എന്നിവയെ കുറിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാനത്തില്‍ ഒരു പരാമര്‍ശവുമുണ്ടായില്ല. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നത് സര്‍ക്കാറിന്റെ ആശയമാണെങ്കില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സബ്ക്കായുടെ പുറത്താണ്.
രാജ്യത്ത് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പൂർണ പരാജയമാണ്. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ ആശങ്കാജനകമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ 40 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ജി.ഡി.പി വളര്‍ച്ചയാണ് എന്ന് സ്ഥാപിക്കുമ്പോഴും യഥാർഥത്തില്‍ തൊഴിലില്ലായ്മ വളര്‍ച്ചയാണ് രാജ്യത്ത് നടക്കുന്നത്. കുട്ടികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ ഭീമമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. 10 മുതല്‍ 17 വയസ് പ്രായമുള്ള കുറഞ്ഞത് 1.58 കോടി കുട്ടികളെങ്കിലും ലഹരി വസ്തുക്കളുടെ അടിമകളാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ദേശീയ അടിയന്തരാവസ്ഥക്ക് സമാനമാണെന്നും ജോസ് കെ. മാണി പറഞ്ഞു.





























