പത്തനംതിട്ട : കെ – റെയിൽ സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് നുണപ്രചരണം നടത്തി മുഖ്യമന്ത്രിയും ധനമന്ത്രിയും കെ- റെയിൽ അധികൃതരും ജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. പൗരമുഖ്യരുടെ യോഗങ്ങളിൽ അടക്കം ഇതുവരെ എല്ലായിടങ്ങളിലും പാത തൂണിന് മുകളിലൂടെയാണെന്നും ബഫർസോൺ 10മീറ്റർ മാത്രമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡി. പി. ആർ. പുറത്തുവന്നതോടെ ഇപ്പോൾ 55% എംബാങ്ക്മെന്റാണന്നു മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു.
ആകെ വരുന്ന 532.19 കിലോമീറ്റർ ദൂരത്തിൽ 292.75 കി. മീറ്ററും (55%)എംബാങ്ക്മെന്റും 101.74 കി. മീറ്റർ (19.12%)കട്ടിങ്ങും 24.79 കി. മീറ്റർ (4.66%) കട്ട് ആൻഡ് കവർ എന്നിങ്ങനെയാണ് രൂപരേഖ. മധ്യ ഭാഗത്തുനിന്ന് ഇരു പുറത്തേക്കും 30 മീറ്റർ വീതം സ്ഥലം ബഫർസോൺ ആയിരിക്കും എന്നാണ് ഡി.പി. ആറിൽ പറയുന്നത്. എംബാങ്ക്‌മെന്റ് എന്നു പറയുന്നത് 15 മുതൽ 30 മീറ്റർ വരെ വീതിയിൽ ചുരുങ്ങിയത് എട്ടു മീറ്റർ ഉയരത്തിൽ രണ്ടു സൈഡിലും ഭിത്തികെട്ടി നടുക്ക് മണ്ണും മറ്റു വസ്തുക്കളുമിട്ടു റപ്പിക്കുന്ന മതിൽ തന്നെയാണ്. എന്നിട്ടും പരിസ്ഥിതിക്ക് യാതൊരു കുഴപ്പവും ഉണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവിയോൺമെന്റ് സ്റ്റഡീസ് ആൻഡ് ഡെവലപ്മെന്റ് നടത്തിയ ദ്രുത പരിസ്ഥിതി ആഘാത പഠനത്തിൽ പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ 164 ഇടങ്ങൾ ജല ശാസ്ത്രപരമായി സെൻസിറ്റീവ് ആണെന്നും ഇതു ഗുരുതരമായ ഹൈഡ്രോളജിക്കൽ ആഘാതം ഉണ്ടാക്കുമെന്നും ഭൂമിക്കടിയിൽ മണ്ണിന്റെ കുഴലുകൾ ഉണ്ടാവാനും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനും സാധ്യതയുണ്ടെന്നും അതിനാൽ എംബാങ്ക്മെന്റ് പരമാവധി കുറയ്ക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ട് കയ്യിൽ വച്ചു കൊണ്ടാണ് അതിന് വിരുദ്ധമായി മുഖ്യമന്ത്രി പറയുന്നത്.
വായ്പ ഗ്യാരന്റിയെ കുറിച്ച് ധനമന്ത്രി പറയുന്നതും വസ്തുതകൾക്ക് വിരുദ്ധമാണ്. ധനവകുപ്പ് തീരുമാനം എടുക്കുകയോ ഉത്തരവിറക്കുകയോ ചെയ്യാത്ത കാര്യം ട്രാൻസ്പോർട്ട് സെക്രട്ടറി കേന്ദ്രസർക്കാരിനെ എഴുതി അറിയിച്ചിരിക്കുകയാണ്.
സദുദ്ദേശ പരമായ അഭിമാന പദ്ധതി ആണെങ്കിൽ സർക്കാർ എന്തിനാണ് ഈ ഒളിച്ചുകളി നടത്തുന്നത്? ഡി. പി. ആർ. മറച്ചുവെച്ചതടക്കം തുടക്കം മുതൽ സുതാര്യതയില്ലായ്മയും ഒളിച്ചുകളിയുമാണ് അവലംബിക്കുന്നത്. ഇനിയെങ്കിലും യഥാർത്ഥ വസ്തുത മനസ്സിലാക്കി, ഗുരുതരമായ ഭവിഷ്യത്തുകൾ കണക്കിലെടുത്ത് ഈ പദ്ധതി ഉപേക്ഷിച്ച് ബദൽ മാർഗങ്ങൾ തേടാൻ സർക്കാർ തയ്യാറാവണമെന്ന് പുതുശേരി ആവശ്യപ്പെട്ടു.































