പത്തനംതിട്ട : അതിവേഗ റെയിൽ പദ്ധതിയെ നഖശിഖാന്തം എതിർത്തു രാജ്യസഭയിൽ പ്രസംഗിച്ച ഇപ്പോഴത്തെ ധനമന്ത്രി കെ. എൻ.ബാലഗോപാൽ അത് അപ്പാടെ വിഴുങ്ങി കെ – റെയിൽ ഭാവി വികസനത്തിനുള്ള പാലമാണെന്നു ഇപ്പോൾ വാദിക്കുന്നത് തികഞ്ഞ ഇരട്ടത്താപ്പാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
മുംബെ – അഹമ്മദാബാദടക്കമുള്ള പദ്ധതികളെ ഇപ്പോഴും എതിർക്കുന്ന സി.പി.എമ്മിന്റെയും പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും നയം കേരള ഘടകത്തിന് ബാധകമല്ലേ എന്നുകൂടി അദ്ദേഹം വിശദീകരിക്കണം.
88 കി. മീറ്റർ ആകാശപാതയെക്കുറിച്ച് പറഞ്ഞാണ് ധനമന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം പദ്ധതിയെ ന്യായീകരിക്കുന്നത്. ഇത് ആകെയുള്ള 529.450 കി. മീറ്ററിൽ വെറും 16.61% മാത്രമാണ്. 55% വരുന്ന 292.728 കി. മീറ്റർ ദൂരം എംബാങ്ക്മെന്റാണ്.
എംബാങ്ക്മെന്റ് എന്നു പറയുന്നത് കുറഞ്ഞത് 8 മീറ്റർ ഉയരത്തിൽ ഇരുഭാഗത്തും ഭിത്തികെട്ടി നടുക്ക് മണ്ണും മറ്റു വസ്തുക്കളുമിട്ടുനിറക്കുന്ന 15 – 30 വീതിയുള്ള വലിയ മതിൽ തന്നെയാണ്. എംബാങ്ക്മെന്റിനു രൂപ കല്പന ചെയ്തിട്ടുള്ള സ്ഥലങ്ങളിലെ 164 ഇടങ്ങൾ ജലശാത്രപരമായി സെൻസിറ്റീവ് ആണെന്നും ഇവിടങ്ങളിൽ ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടാകാമെന്നും അതുകൊണ്ട് എംബാങ്ക്മെന്റ് പരമാവധി കുറയ്ക്കണമെന്നുമാണ് മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്തു നടത്തിച്ച സെന്റർ ഫോർ എൻവിയൊണ്മെന്റ് സ്റ്റഡീസ് ആൻഡ് ഡെവലപ്മെന്റ് ( സി. ഇ. ഡി.) റിപ്പോർട്ടിൽ പറയുന്നത്.
101.737 കി. മീറ്റർ (19.12%)കട്ടിങ്ങും 24.789 കി. മീറ്റർ (4.60%)കട്ട് ആൻഡ് കവറുമാണ്. ഇത് മൂന്നും കൂടി തന്നെ പദ്ധതിയുടെ 78.72 ശതമാനം വരും. ഇതു മനപ്പൂർവ്വം മറച്ചുവെച്ചു വെറും 16.61% മാത്രം വരുന്ന ആകാശപാതയെക്കുറിച്ച് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്. പദ്ധതി വിശദീകരിക്കാൻ പത്തനംതിട്ടയിൽ കൂടിയ യോഗത്തിൽ സി.പി.എം. നേതാക്കളുടെ ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാൻ കെ – റെയിൽ എം. ഡി., വി.അജിത്കുമാറിനു കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ. തുടക്കം മുതൽ ഈ അവ്യക്തതയും സുതാര്യതയില്ലായ്മയുമാണ് പിന്തുടരുന്നത്. സ്വന്തം പാർട്ടി നേതാക്കൾക്ക് ബോധ്യപ്പെടാത്ത കാര്യം ജനങ്ങളെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക?
ജനങ്ങളെയാകെ ഇരുട്ടിൽ നിർത്തി നിവരാൻ കഴിയാത്ത കടക്കെണിയും വൻ പരിസ്ഥിതി ആഘാതവും കേരള ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനും ഇടയാക്കുന്ന ഈ പദ്ധതി പുനപരിശോധിച്ചു ബദൽ മാർഗങ്ങൾ ആരായണമെന്നതാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും പുതുശ്ശേരി പറഞ്ഞു.