പത്തനംതിട്ട : കെ – റെയിലിനു വേണ്ടി ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ ഇനി റെയിൽവേ ബോർഡിന്റെയും കേന്ദ്രത്തിന്റെയും അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി പ്രവർത്തനങ്ങൾ തുടരൂ എന്നു വ്യക്തമാക്കിയിരിക്കുന്നതിൽ നിന്ന് അനുമതി അംഗീകാരവും ഇല്ലാത്ത പദ്ധതിയുടെ പേരിലാണ് പോലീസ് സഹായത്തോടെ എല്ലാ അതിക്രമങ്ങളും കാണിച്ചതെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി പ്രസ്താവിച്ചു. ഇത് വൈകി വന്ന വിവേകമാണ്. യാതൊരു അനുമതിയും ഇല്ലാത്ത പദ്ധതിയുടെ പേരിൽ സ്വകാര്യഭൂമിയിൽ കടന്നു കയറി നടത്തിയ ആക്രമങ്ങളെ പ്രതിരോധിച്ചതിന്റെ പേരിൽ നിരപരാധികളുടെ മേൽ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കാനുള്ള ധാർമികമായ ഉത്തരവാദിത്വം സർക്കാരിന് ഇതിലൂടെ വർദ്ധിച്ചിരിക്കുകയാണ്.
അനുമതി ലഭിച്ചെങ്കിലെ തുടർ പ്രവർത്തനം ഉള്ളൂ എന്നു പറയുമ്പോഴും സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി സർവ്വേ നമ്പർ അടക്കം നോട്ടിഫൈ ചെയ്ത ഉത്തരവ് നിലനിൽക്കുകയാണ് . പുതിയ സാഹചര്യത്തിൽ ആദ്യമിറക്കിയ ഈ ഉത്തരവും പിൻവലിക്കണം.കേസുകളും ഉത്തരവും പിൻവലിക്കുന്നത് വരെയും കെ – റെയിലിനെതിരായ പ്രതിരോധം തുടരുമെന്നും പുതുശ്ശേരി പറഞ്ഞു.






























