പത്തനംതിട്ട : തോമസ് കരുണയുടെ ആൾരൂപമാണെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു. കേരള ജന വേദിയുടെ നീതി ശ്രേഷ്ഠ പുരസ്കാരം കോട്ടയത്ത് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കേ.റ്റി തോമസിന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒന്നായി കണ്ട് സ്നേഹിക്കുന്ന ഒരു വലിയ മനസ്സിൻറെ ഉടമയായ ജ. കെ.റ്റി. തോമസ് ആരുടെയും സ്വാധീനത്തിന് വഴങ്ങാതെ ശക്തമായ വിധി ന്യായങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഭാരതത്തിലുടനീളം നീതി നിർവ്വഹണ ചുമതല നിർവഹിക്കുന്ന ന്യായാധിപർക്കെല്ലാം ഇദ്ദേഹം ഉത്തമ മാതൃകയാണെന്നും ഇന്നും പ്രധാന മന്ത്രിയുടെ പി.എം.കെയേഴ്സ് ഫണ്ടിൻറെ ട്രസ്റ്റിയായും കേരളാ നിയമ പരിഷ്ക്കാര കമ്മീഷൻറെ ചെയർമാനായും സ്തുത്യസ്ത സേവനം കാഴ്ച വെച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനവേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. ശിക്ഷിക്കാനുള്ള അധികാരം ദൈവത്തിന് മാത്രമാണെന്നും ആയത് ചെയ്യുവാൻ ദൈവം നിയോഗിക്കപ്പെട്ടവരാണ് ന്യായാധിപന്മാർ എന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടുളള മറുപടി പ്രസംഗത്തിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.റ്റി തോമസ് പറഞ്ഞു. മനുഷ്യാവകാശത്തിന്റെ നിലയ്ക്കാത്ത ശബ്ദമാണ് ജസ്റ്റിസ് കെ.റ്റി തോമസ് എന്ന് പ്രശംസ പത്ര പാരായണം നടത്തിക്കൊണ്ട് കേരളത്തിലെ ആദ്യ വിവരാവകാശ കമ്മീഷണർ വിജയകുമാറും പറഞ്ഞു.
പത്തനംതിട്ട നഗരസഭ വൈസ് ചെയർമാൻ പി .കെ. ജേക്കബ്, അക്പാഹി രക്ഷാധികാരി അലങ്കാർ അഷറഫ്, ആർടിഐ കേരള ഫെഡറേഷൻ അംഗം ജോർജ് വർഗീസ് തെങ്ങിൻതറയിൽ ,മുതിർന്ന പൗരന്മാരുടെ സംഘടനയുടെ കമ്മിറ്റിയംഗം ശശികുമാർ തുരുത്തിയിൽ, കേരള ശാന്തി സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഷൈജു വെട്ടിപ്പുറം, മുൻ വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൽ അസീസ്, ബോബൻ പത്തനാട്, ഷീജ തെങ്ങണ, നഹാസ് ചങ്ങനാശ്ശേരി എന്നിവർ പ്രസംഗിച്ചു.