തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ മുറുകുന്നു. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്ത 63 എംഎൽഎമാരിൽ 46 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് റിപ്പോർട്ടുകൾ. മുതിർന്ന നേതാവ് കെ. സുധാകരൻ വേണുഗോപാലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ‘കെ.സി. കേരളം നയിക്കും’ എന്ന തലക്കെട്ടിൽ സുധാകരൻ അനുകൂലികൾ കെ.പി.സി.സി. ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു. വി.ഡി. സതീശന്റെ നിലപാടും പരാതിയും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തത് വി.ഡി. സതീശന് തിരിച്ചടിയായി. വെറും ആറ് എംഎൽഎമാർ മാത്രമാണ് സതീശനെ പിന്തുണച്ചത്. തനിക്ക് മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ മറ്റ് മന്ത്രിസ്ഥാനങ്ങൾ ഏറ്റെടുക്കാനില്ലെന്ന കടുത്ത നിലപാടിലാണ് സതീശൻ. അഭിപ്രായ വോട്ടെടുപ്പ് സമയത്ത് ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യം ഉണ്ടായതിനാൽ എംഎൽഎമാർക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് സതീശൻ അനുകൂലികൾ പരാതിപ്പെടുന്നു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള പ്രമേയം സണ്ണി ജോസഫ് അവതരിപ്പിക്കുകയും വി.ഡി. സതീശൻ അത് പിന്തുണയ്ക്കുകയും ചെയ്തു. എ.ഐ.സി.സി. നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ എംഎൽഎമാരുടെ അഭിപ്രായം തേടിക്കഴിഞ്ഞു. ഇനി മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്) തുടങ്ങിയ ഘടകകക്ഷികളുമായുള്ള ചർച്ചകൾ വൈകുന്നേരത്തോടെ നടക്കും. തലസ്ഥാനത്തെ ചർച്ചകൾ പൂർത്തിയായാൽ അന്തിമ തീരുമാനം ദില്ലിയിൽ മല്ലികാർജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്ക് ശേഷമുണ്ടാകും.






























