തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരൻ. നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയത്തിനെതിരെയാണ് മുരളീധരൻ പരസ്യമായി രംഗത്തെത്തിയത്. കെപിസിസി ഭാരവാഹികളെ നിയമിക്കുന്നതുപോലെയാകരുത് സ്ഥാനാർത്ഥി നിർണയമെന്ന് വ്യക്തമാക്കിയ മുരളീധരൻ ജനങ്ങളുമായി ബന്ധമുളളവരെയായിരിക്കണം മത്സരിപ്പിക്കേണ്ടതെന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥികൾ ജയിച്ച് വരണമെങ്കിൽ സ്ഥാനാർത്ഥി നിർണയം നന്നായി നടക്കണം. പാർട്ടിയിൽ കൂടിയാലോചനകൾ ഒന്നും നടക്കുന്നില്ല. തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് പത്തംഗസമിതി ഉണ്ടെങ്കിലും മൂന്നംഗ സമിതി മാത്രമാണ് തീരുമാനമെടുക്കുന്നത്. സംസ്ഥാനത്തുള്ള അനുകൂല സാഹചര്യം കളഞ്ഞുകുളിക്കരുത്. വടകരയിൽ ആർഎംപിയുമായി നീക്കുപോക്ക് ആവശ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കൂട്ടുകെട്ട് ആർഎംപിക്കും യുഡിഎഫിനും നേട്ടമുണ്ടാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയിൽ പ്രാദേശിക തലത്തിൽ ചർച്ച നടക്കുന്നുണ്ട്.
വട്ടിയൂർക്കാവ് ഉൾപ്പടെയുളള സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇതുവരെ തന്നോടൊന്നും സംസാരിച്ചിട്ടില്ല. അങ്ങോട്ട് കയറി പറയാനും പോയിട്ടില്ല. നേതാക്കൾ ബന്ധപ്പെടുമ്പോൾ അഭിപ്രായം പറയാം. താൻ ഇത്തവണ മത്സരിക്കുന്ന പ്രശ്നമില്ല. ഏഴാം തീയതി ഡൽഹിക്ക് പോയാൽ സ്ഥാനാർത്ഥികൾ നോമിനേഷൻ കൊടുത്ത ശേഷം മാത്രമേ മടങ്ങിയെത്തുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കെപിസിസി നേതൃത്വവുമായി മുരളീധരൻ ഇടഞ്ഞു നിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. തനിക്ക് പാർട്ടിയിൽനിന്നും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി. യുഡിഎഫ് കൺവീനർ സ്ഥാനം ലക്ഷ്യമിട്ടിരുന്ന കെ മുരളീധരനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചരട് വലിക്കുകയായിരുന്നു. യുഡിഎഫിൽ മുസ്ലീംലീഗ് നേതൃത്വമാണ് മുരളീധരനുവേണ്ടി ശക്തമായി വാദിക്കുന്നത്. വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന മുരളീധരന്റെ തീരുമാനം മുന്നണിക്ക് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹത്തെ പ്രചാരണരംഗത്തിറക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ലീഗ് നേതൃത്വം ഹൈക്കമാന്റിന് കത്തയച്ചിരുന്നു.