കോഴിക്കോട് : വടകര എംപി കെ മുരളീധരന്‍റെ കൊവിഡ് 19 പരിശോധനാഫലം നെഗറ്റീവ്. പരിശോധന നടത്തിയ തലശ്ശേരി സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാടാണ് എംപിയെ ഇക്കാര്യം അറിയിച്ചത്. കെ മുരളീധരൻ കഴിഞ്ഞ ദിവസം ചെക്യാട് പഞ്ചായത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഡോക്ടറായ വരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ എംപിയോട് സ്രവ പരിശോധന നടത്താൻ കലക്ടർ ആവശ്യപ്പെടുകയായിരുന്നു.
ഇന്നലെ എംപിയുടെ സ്രവപരിശോധന നടത്തിയതിനാൽ ഇന്ന് ഫലം വരുന്നത് വരെ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരിക്കുമെന്ന് ഓഫീസ് അറിയിച്ചിരുന്നു. ‘കൊറോണവൈറസ് മുപ്പത് ഡിഗ്രി ചൂടിൽ കൂടുതൽ ജീവിക്കില്ല’ എന്നതടക്കം കൊവിഡ് സംബന്ധിച്ച് വിവാദപ്രസ്താവനകൾ നടത്തി വാർത്തകളിൽ നിറഞ്ഞ കെ മുരളീധരൻ ഇന്നലെ ക്വാറന്‍റീനിലായിരിക്കെയും സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. തന്നെ രാഷ്ട്രീയക്വാറന്‍റീനിലാക്കി ഒതുക്കാനാണ് എൽഡിഎഫ് നോക്കുന്നത് എന്നായിരുന്നു ആരോപണം.
”അയ്യായിരം പേരെ പങ്കെടുപ്പിച്ച് കുഞ്ഞനന്തന്റെ ശവസംസ്‌കാരം നടത്തിയവരും എല്ലാം ലംഘിച്ച് മകളുടെ രണ്ടാം വിവാഹം നടത്തിയവരും ആയിരങ്ങളുടെ ജീവന്‍ പന്താടി കീം പരീക്ഷ നടത്തിയവരും ഏതായാലും എന്നെ കൊവിഡ് പ്രോട്ടോകോള്‍ പഠിപ്പിക്കേണ്ട”, എന്നാണ് കെ മുരളീധരൻ പറഞ്ഞത്.