തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള പരാതികൾ പരിഹരിക്കുന്നതിനുമായി മന്ത്രി കെ. മുരളീധരൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവിമാരും പങ്കെടുക്കുന്നുണ്ട്. മന്ത്രിയായി ചുമതലയേറ്റ ശേഷം ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ സമ്പൂർണ്ണ വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കും.
മെഡിക്കൽ കോളേജുകളിൽ രോഗികൾ തറയിൽ കിടന്ന് ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഇതിനായി ആശുപത്രികളിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തി രോഗികളെ അവിടേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജനറൽ ആശുപത്രിയിൽ ആരംഭിക്കുകയും പിന്നീട് വന്ന സർക്കാർ ഉപേക്ഷിക്കുകയും ചെയ്ത രണ്ടാം മെഡിക്കൽ കോളേജ് പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായുള്ള പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും.






























