കോട്ടയം : കോട്ടയം നട്ടാശ്ശേരിയിൽ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. പോലീസ് സുരക്ഷയില്‍ പത്തിടത്താണ് കെ റെയിലിന്‍റെ അടയാള കല്ലിട്ടത്. പോലീസ് സുരക്ഷയില്‍ കൂടുതല്‍ സ്ഥലത്ത് കല്ലിടനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. പ്രദേശത്ത് കൂടുതല്‍ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം.
അതിനിടെ എറണാകുളം പിറവത്ത് കല്ലിടൽ നടന്നേക്കും എന്ന വിവരത്തെ തുടർന്ന് പ്രതിഷേധക്കാര്‍ പ്രദേശത്ത് സംഘടിച്ചു. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സിൽവർ ലൈൻ സർവ്വേയിൽ അനിശ്ചിതത്വം തുടരുകയാണ്.
ഇന്ന് കല്ലിടൽ ഉണ്ടാകുമോ എന്നതിൽ കെ റെയിൽ വ്യക്തത വരുത്തിയിട്ടില്ല. അഥവാ കല്ലിട്ടാൽ പ്രതിഷേധം കടുപ്പിക്കാനാണ് സമര സമിതികളും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും സർവേ നടപടികൾ നിലച്ചിരിക്കുകയാണ്. കൂടുതൽ പോലീസ് സംരക്ഷണം ഇല്ലാതെ കല്ലിടലുമായി മുന്നോട്ട് പോകാനാകില്ലെന്ന് സർവേ ഏജൻസികൾ കെ റെയിലിനെ അറിയിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായി കരുത്താർജിച്ച ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലാണ് തൽക്കാലത്തേങ്കിലും കെ റെയിൽ ബന്ധപ്പെട്ട സർവേ നടപടികൾ നിർത്തിവെയ്ക്കപ്പെട്ടത്. എന്നാല്‍ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ആവർത്തിക്കുകയാണ് സർക്കാർ. പദ്ധതി പ്രദേശത്തെ പാവം മനുഷ്യരാകട്ടെ ഭാവി ജീവിതത്തെ ഓർത്ത് ഭീതിയോടെ കഴിയുന്നു.
മാടപ്പളളിയിലെ നാട്ടുകാരുടെ സങ്കടം നമ്മൾ കണ്ടിരുന്നു, തിരൂരിലും ചെങ്ങന്നൂരിലും വലിയ സംഘർഷമാണ് കെ റെയിൽ കല്ലിടൽ ഉണ്ടാക്കിയത്. കുടിയൊഴിയേണ്ടി വരുന്നവരുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ല. തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്ന മഞ്ഞ കല്‍ കുറ്റികള്‍ ഭരണകൂടത്തിനും അതിന്‍റെ അനുകൂലികള്‍ക്കും ഭാവി വികസനത്തിന്‍റെ നാഴികകല്ലുകളാണെങ്കിലും സ്ഥലം വിട്ടു നൽകേണ്ടി വരുന്നവർക്ക് അത് ഇനിയുള്ള ജീവിതം എങ്ങനെയാകുമെന്ന അനിശ്ചിതത്വത്തിന്‍റെ പ്രതീകമാണ്. നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും കുടിയിറങ്ങേണ്ടി വരുമെന്ന ഭീഷണിയില്‍ കഴിയുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ക്ക് ആ മഞ്ഞ കല്ലുകൾ അവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ പതിച്ച കരിങ്കല്‍ച്ചീളു മാത്രമാണ്.





























