തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ രൂക്ഷ വിമർശനവുമായി കെ രാജൻ എംഎൽഎ. വി എം സുധീരൻ ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്ന നേതാക്കൾ പോലും അറിയാതെയാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കാനുള്ള തീരുമാനം മുഖ്യമന്ത്രി വി ഡി സതീശൻ കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചെരുപ്പിനൊത്ത് കാല് പൊളിക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നതെന്നും കെ രാജൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രണ്ടുതവണയാണ് ഇക്കാര്യം സഭയിൽ സംസാരിച്ചത്. രണ്ടാമത് പറഞ്ഞത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടതിന് കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
മൂന്ന് വർഷം കൊണ്ട് നീക്കാത്ത ഫയൽ മൂന്ന് ദിവസം കൊണ്ട് നീക്കി എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ അത് സഭാ രേഖകളിൽ നിന്നും നീക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് പിന്നിലെ വികാരം എന്താണ്? മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപാണ് മൂന്നുവർഷം മുൻപ് അടച്ചുവെച്ച ഫയൽ തുറന്നത്. ചോദ്യം ചോദിച്ച കുട്ടിയെ പുറത്താക്കാം പക്ഷേ ചോദ്യത്തെ പുറത്താക്കാൻ പറ്റില്ലല്ലോ എന്നും കെ രാജൻ പറഞ്ഞു. പ്രകടനപത്രികയ്ക്ക് വ്യത്യസ്തമായ ഒരു നയം സർക്കാറിന് ഉണ്ടാകുമോ എന്ന് ചോദിച്ച കെ രാജൻ തങ്ങൾ ഉന്നയിച്ചതിനേക്കാൾ താഴത്തിലേക്കാണ് ഈ അഴിമതിയുടെ വേര് പോയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.





























