തിരുവനന്തപുരം: നിയമസഭാ സമ്മേളനം കഴിയുമ്പോൾ അപകടകരമായ സ്വകാര്യ വൽക്കരണം കേരളത്തിൽ നടപ്പിലാക്കുന്നതായി ജനങ്ങൾക്ക് ബോധ്യമായെന്ന് കെ രാജൻ. കേരളം കടക്കെണിയിൽ ആണെന്ന് വാദിച്ചുകൊണ്ട് യുഡിഎഫ് സർക്കാർ സ്വകാര്യ വൽക്കരണം നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിൽ ഒരു ഉദാഹരണമാണ് അദാനിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെൻ്ററിയാതെ അദാനിക്ക് എംഎസ് സിയുമായി ധാരണയാകാൻ പറ്റുമോ എന്ന ചോദ്യം ഉയർന്നപ്പോൾ കേരളത്തിന് വിവരമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം വിമർശിച്ചു.
സഭ പിരിയുന്ന ദിവസം അദാനി ഗ്രൂപ്പ് കേരളത്തെ വിവരം അറിയിച്ചുവെന്ന് പറയുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ധാരണ ഉണ്ടായതിൽ അദാനിയോട് വിശദീകരണം ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ റിവേഴ്സ് റെമിറ്റൻസ് പരാമർശത്തിലും കെ രാജൻ പ്രതികരിച്ചു. പ്രവാസികളെ കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് നമ്മളെന്നും വിഡി സതീശൻ്റെ അഭിപ്രായം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത്ര വിലകുറഞ്ഞ അഭിപ്രായം പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത് പോലെ ആലോചിച്ചാണ് പറഞ്ഞതെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.






























