തിരുവനന്തപുരം : യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഇന്ത്യയിലെത്തിക്കാനുള്ള രക്ഷാദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ജാഗ്രത കുറവുണ്ടായതായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്നാട് സർക്കാർ ചെയ്യുന്നത്ര ശ്രമം പോലും കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. തമിഴ്നാട് സർക്കാർ ചെയ്യുന്നത് പോലെയെങ്കിലും കേരള സർക്കാർ ചെയ്യണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ പരമാവധി സമ്മർദ്ദം ചെലുത്തണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
യുദ്ധഭീഷണിയുണ്ടായിരുന്ന സമയത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ചവരുത്തി. ഇരുപതിനായിരത്തില്‍പ്പരം ഇന്ത്യക്കാരാണ് യുക്രൈയ്‌നിലുള്ളത്. ഈ സാഹചര്യത്തില്‍ യുക്രൈനിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള മലയാളികളുടെ വിവരശേഖരണത്തിന് കെപിസിസി ‘കേരളൈറ്റ്സ് ഇന്‍ ഉക്രൈയ്ന്‍’ എന്ന ഗൂഗിള്‍ ഫോമിന് രൂപം നല്‍കിയിരുന്നു. ഇതിനകം 2400 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
യുക്രൈൻ ഇന്ത്യന്‍ സ്ഥാനപതി പാര്‍ത്ഥ സത്പതിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മേഖല തിരിച്ചുള്ള സ്റ്റുഡന്റ് കോഡിനേറ്റര്‍മാരെ തിരിച്ചറിയുകയും ഇന്ത്യന്‍ എംബസി വഴി നടത്തുന്ന ആശയവിനിമയം അവരെ കൃത്യമായി ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബങ്കറുകളില്‍ ഉള്‍പ്പടെ അഭയം തേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം നടത്തി. കെപിസിസിയുടെ ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്ത 2400 വിദ്യാര്‍ത്ഥികളുമായി നേരിട്ട് ഇ മെയില്‍ വഴി ആശയവിനിമയം നടത്തുകയും അവര്‍ അനുഭവിക്കുന്ന ദുരിതം ചോദിച്ച് മനസിലാക്കുകയും ചെയ്തു.
ഏതൊക്കെ മേഖലകളിലാണ് മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ പശ്ചിമമേഖലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അതിര്‍ത്തി കടക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങളും ഇന്ത്യന്‍ എംബസി വഴി നല്‍കി വരുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ബങ്കറുകളില്‍ അഭയം തേടിയവര്‍ക്ക് കഴിക്കാന്‍ ഭക്ഷണമോ, കുടിക്കാന്‍ വെള്ളമോയില്ലാതെ പുറത്ത് ഇറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയെന്നാണ് തനിക്ക് അയച്ച സന്ദേശങ്ങളിലൂടെ മനസിലാക്കാന്‍ കഴിഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു.
മലയാളി വിദ്യാർഥികളുടെ സാഹചര്യം ഭയാനകമാണെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടികാട്ടി. കുറെ കുട്ടികളുമായി ഇന്ന് വീഡിയോ കോളിലൂടെ നേരിൽ സംസാരിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന സർക്കാർ പരമാവധി സമ്മർദ്ദം ചെലുത്തണം. തമിഴ്നാട് സർക്കാർ കൂടുതൽ മുൻകൈ എടുക്കുന്നുണ്ട്. അത്ര ശ്രമം പോലും കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. തമിഴ്നാട് സർക്കാർ ചെയ്യുന്നതുപോലെയെങ്കിലും കേരള സർക്കാർ ചെയ്യണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.