കോഴിക്കോട് : കവി കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷൻ ആകും. കഥാകൃത്ത് അശോകൻ ചരുവിൽ ആണ് വൈസ് പ്രസിഡന്‍റ് ആകുക. പു കാ സ നേതാവും മുൻ ദേശാഭിമാനി വാരിക എഡിറ്ററുമായ സി പി അബൂബക്കർ സെക്രട്ടറി ആകും. 65 വയസ്സ് തികഞ്ഞവർക്ക് സെക്രട്ടറി ആകാൻ പറ്റില്ല എന്ന ഉത്തരവ് പിൻവലിച്ചാണ് സി പി അബൂബക്കറിന് സെക്രട്ടറി സ്ഥാനം നൽകുന്നത്.
സി പി എം സഹയാത്രികനായ മറ്റൊരു ഒരു പ്രമുഖ എഴുത്തുകാരനെ തഴയാൻ ആയാണ് 65 വയസ്സ് കവിയാൻ പാടില്ല എന്ന നിബന്ധന നേരത്തെ കൊണ്ടുവന്നത് എന്നാണ് അറിയുന്നത്. സ്ഥാനമൊഴിയുന്ന സെക്രട്ടറി കെ പി മോഹനൻ ദേശാഭിമാനി വാരികയിലേക്ക് തിരിച്ചെത്തും. കഥാകൃത്ത് വൈശാഖൻ പ്രസിഡണ്ടും നോവലിസ്റ്റ് ഡോക്ടർ ഖദീജ മുംതാസ് വൈസ് പ്രസിഡണ്ടുമായ ഭരണസമിതിയാണ് നിലവിൽ സാഹിത്യ അക്കാദമിക്ക് ഉണ്ടായിരുന്നത്.
നടൻ പ്രേം കുമാറിന് കഴിഞ്ഞ ആഴ്ച ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമനം നൽകിയിരുന്നു. അതുവരെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് പ്രേം കുമാറിന്‍റെ നിയമനം ഉണ്ടായത്. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംവിധായകൻ കമലിന്റെ പിൻഗാമിയായി ആയിരുന്നു രഞ്ജിത്തിന് നിയമനം നൽകിയത്. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.
1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ്. കോളേജ് കാലഘട്ടത്തില്‍ തന്നെ കലയിലും സാഹിത്യത്തിലും സജീവമായി പങ്കെടുത്ത പ്രേം കുമാർ, കോളേജ് കാലഘട്ടത്തില്‍ റേഡിയോ, ദൂരദര്‍ശൻ പാനല്‍ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമാകുന്നത്. ദൂരദര്‍ശനില്‍ ചെയ്ത ലമ്പു എന്ന സീരിയൽ കഥാപാത്രം ശ്രദ്ധ നേടി.
മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന അവാർഡടക്കം സ്വന്തമാക്കി. ആദ്യചിത്രം പിഎ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രേംകുമാര്‍ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തില്‍ ജനപ്രിയനായ പ്രേംകുമാർ, 18 ചിത്രങ്ങളില്‍ നായക വേഷത്തിലെത്തിയതടക്കം 100- ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജെയിംസ് സാമുവല്‍- ജയകുമാരി എന്നിവരാണ് മാതാപിതാക്കള്‍. ജിഷയാണ് ഭാര്യ, ജെമീമ മകള്‍.