ദില്ലി : ഒടുവിൽ കെ വി തോമസിനെ പുറത്താക്കി കോൺഗ്രസ്. തൃക്കാക്കരയിൽ മുഖ്യമന്ത്രിക്കൊപ്പം കൺവെൻഷനിൽ പങ്കെടുത്ത് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും കെ വി തോമസിന് തൃക്കാക്കരയിൽ ഒരു ചുക്കും ചെയ്യാനാകില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ അറിയിച്ചു.
കെ വി തോമസുമായി അവശേഷിച്ചിരുന്ന സാങ്കേതിക ബന്ധം കൂടി കോൺഗ്രസ് മുറിച്ചുമാറ്റി. പാർട്ടിയെ നിരന്തരം വെല്ലുവിളിച്ചിട്ടും തോമസിനെ ഇതുവരെ അവഗണിച്ചു വിടുകയായിരുന്നു കെപിസിസി. അച്ചടക്കലംഘനത്തിന്‍റെ എല്ലാ അതിരും ലംഘിച്ച് തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി ഇറങ്ങി, മുഖ്യമന്ത്രിയെ പുകഴ്ത്തി, കോൺഗ്രസ് നേതാക്കളെ വിമർശിച്ചതോടെയാണ് പുറത്താക്കൽ. കെ സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കെ വി തോമസിന്‍റെ നാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ കെ വി തോമസിന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത് മുതൽ തോമസും കോൺഗ്രസും തമ്മിലെ ഭിന്നത രൂക്ഷമായിരുന്നു. പാർട്ടി പദവികളിൽ നിന്നൊഴിവാക്കിയ തോമസിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നില്ല. ഇടതിനായി പ്രചാരണത്തിനിറങ്ങുമെന്ന് തോമസ് പ്രഖ്യാപിച്ചിട്ടും പാർട്ടി കാത്തിരുന്നു. ഒടുവിൽ തോമസ് സ്വയം എതിർചേരിയിലേക്ക് പോയതോടെ കെപിസിസിക്ക് കാര്യങ്ങൾ എളുപ്പമായി. പുറത്താക്കി വീരനായി ഇടത് പാളയത്തിലേക്കുള്ള തോമസിന്‍റെ പോക്ക് ഒഴിവാക്കലായിരുന്നു കോൺഗ്രസ് തന്ത്രം. തോമസിനെ സംരക്ഷിക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. ഇനി പ്രചാരണത്തിൽ ഇടതിനായി സജീവമാകുന്ന തോമസിനുള്ള പദവികൾ സിപിഎം തെരഞ്ഞെടുപ്പിന് ശേഷമാകും തീരുമാനിക്കുക.