കണ്ണൂര്‍ : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാമെന്ന് പറഞ്ഞ് താനാര്‍ക്കും കത്തെഴുതിയിട്ടില്ലെന്ന് കെ സുധാകരന്‍. കെപിസിസിയില്‍ നിന്നും സ്ഥാനമൊഴിയാമെന്ന് കാട്ടി രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയെന്ന വാര്‍ത്ത വ്യാജമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത്. തന്നെ സമ്മര്‍ദ്ദത്തിലാക്കി കെപിസിസിയില്‍ നിന്നൊഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സുധാകരന്‍ പറയുന്നു.
അതിനിടെ നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റി വെച്ചിട്ടുണ്ട്. താന്‍ കെപിസിസി അധ്യക്ഷനായി തുടരുമെന്ന് തന്നെയാണ് സുധാകരന്‍ പറയുന്നത്. തന്‍റെ ആരോഗ്യം ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ ഗ്രൂപ്പ് മാനേജര്‍മാരാണെന്നും സുധാകരന്‍ വിലയിരുത്തുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം മൂര്‍ച്ഛിക്കുന്നതിന്‍റെ സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ സന്നദ്ധതയറിയിച്ച് കെ സുധാകരന്‍, രാഹുല്‍ ഗാന്ധിക്ക് കത്തയച്ചുവെന്നാണ് വാര്‍ത്ത. ഇതാണ് സുധാകരന്‍റെ വിശ്വസ്തര്‍ നിഷേധിക്കുന്നത്. ഇത്തരമൊരു കത്തില്ലെന്നും ഇത് സുധാകരനെ കുടുക്കിലാക്കാനുള്ള നീക്കമാണെന്നും സുധാകരന്‍റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത് എന്നും കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളെത്തി.
താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് പദവി നല്‍കണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടതായും വാര്‍ത്തകളെത്തി. എന്നാല്‍ ഇതെല്ലാം ഗ്രൂപ്പ് തന്ത്രങ്ങളാണെന്ന് സുധാകരന്‍ അനുകൂലികള്‍ പറയുന്നു. സുധാകരനെകതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായിരുന്നു. ആര്‍എസ്‌എസ് അനുകൂല പ്രസ്താവനകള്‍ നടത്തിതാണ് ശക്തമായ പ്രതിഷേധത്തിന് കാരണം. സുധാകരനെതിരെ ഗ്രൂപ്പ് ഭേദമന്യേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധാകരന്‍റെ രണ്ടാമൂഴം തടയുകയാണ് ലക്ഷ്യം. തുടര്‍ച്ചയായി കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കുന്ന സുധാകരന്‍റെ നടപടി ഹൈക്കമാന്‍ഡ് പരിശോധിക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇതിനിടെയാണ് കത്തെഴുതിയെന്ന വാര്‍ത്തയും പുറത്തു വരുന്നത്.
സുധാകരന്‍ മാറുന്നതോടെ ആര്‍എസ്‌എസ് അനുകൂല പ്രസ്താവനയിലെ മുസ്ലിം ലീഗിന്‍റെ അതൃപ്തി തീരുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിലെ നേതാക്കള്‍ക്കുണ്ട്. സംഘടനാ കോണ്‍ഗ്രസിലായിരുന്ന കാലത്ത് ആര്‍എസ്‌എസ് ശാഖകള്‍ക്കു സംരക്ഷണം നല്‍കിയിട്ടുണ്ടെന്നതുള്‍പ്പെടെ സുധാകരന്‍ തുടരെ നടത്തുന്ന വിവാദ പരാമര്‍ശങ്ങളില്‍ എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇതേക്കുറിച്ചു സുധാകരനുമായി ഫോണില്‍ സംസാരിച്ചതായി വ്യക്തമാക്കുകയും ചെയ്തു.
സംഭവിച്ചത് നാക്കുപിഴയാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ഖേദം അറിയിച്ചിട്ടുണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. വിഷയത്തില്‍ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. ആര്‍ക്കും നാക്കുപിഴയുണ്ടാകാം. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ലെന്നു സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം സുധാകരന്‍റെ പ്രതികരണം തൃപ്തികരമാണെന്നും താരിഖ് അന്‍വര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് സുധാകരന്‍റെ ആരോഗ്യം ചര്‍ച്ചയാക്കി കത്തില്‍ വ്യാജ പ്രചരണം.
അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലുമുയരുന്നത് എന്നതും വസ്തുതയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ളത്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്‍റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്.
വാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനെ കൈവിട്ടു. കെ സുധാകരന്‍റെ പ്രസ്താവനകള്‍ ഗൗരവതരമാണെന്നും കോണ്‍ഗ്രസ് പരിശോധിക്കുമെന്നുമാണ് വിഡി സതീശന്‍ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചത്.
വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരന്‍ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കള്‍ കെപിസിസി പ്രസിഡന്റുമായി വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സതീശന്‍, സുധാകരന്‍റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നതെന്നും അറിയിച്ചിട്ടുണ്ട്. കെ സുധാകരന്‍റെ ആര്‍എസ്‌എസ് അനുകൂല പരാമര്‍ശം തിരുത്തണമെന്ന് കെ മുരളീധരനും പ്രതികരിച്ചിരുന്നു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.
































