തിരുവനന്തപുരം: അഞ്ചേരി ബേബിയുടെ ഓര്‍മ്മ ദിനത്തില്‍ ശ്രദ്ധേയമായ കുറിപ്പുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മരണത്തെ ഭയന്നു പിന്നിലേക്ക് മാറാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടിയും പാവപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടിയും സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച നേതാവായിരുന്നു അഞ്ചേരി ബേബിയെന്ന് സുധാകരന്‍ അനുസ്മരിച്ചു.
കുറിപ്പ് വായിക്കാം
നവംബര്‍ 13, സിപിഎമ്മിന്റെ കൊലയാളി സംഘം അഞ്ചേരി ബേബി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്നു തള്ളിയതിന്റെ ഓര്‍മ്മ ദിവസമാണ്. ഇടുക്കിയുടെ മലയോര മേഖലകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച യുവനേതാവായിരുന്നു അഞ്ചേരി ബേബി. യൂത്ത് കോണ്‍ഗ്രസ് ശാന്തന്‍പാറ മണ്ഡലം സെക്രട്ടറിയും ഐ.എന്‍.ടി.യു.സി നേതാവുമായിരുന്നു ഇദ്ദേഹം. ഇദ്ദേഹമടക്കം പലരുടെയും പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിന് ക്ഷീണം ചെയ്തതോടെ അവര്‍ പതിമൂന്ന് രാഷ്ട്രീയ എതിരാളികളുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ച് ഒരു ലിസ്റ്റുണ്ടാക്കി. അതിലെ ആദ്യ പേരുകാരനായിരുന്ന ബേബിയെ 1982 നവംബര്‍ 13ന് വെടിവെച്ചു കൊലപ്പെടുത്തി.
1982ല്‍ തോട്ടം മേഖലയില്‍ യൂണിയനുകള്‍ തമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സി.ഐ.ടി.യു – ഐ.എന്‍.ടി.യു.സി നേതൃത്വം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇടുക്കിയിലെത്തിയ സിപിഎം നേതാവ് എം. എം. ലോറന്‍സിന് പ്രാദേശിക സിപിഎം നേതൃത്വം ഇതിനോട് സഹകരിക്കില്ല എന്ന് വ്യക്തമായി. തന്നെ സന്ദര്‍ശിച്ച അഞ്ചേരി ബേബിയോട് അദ്ദേഹം പറഞ്ഞത് “ചെറുപ്പമാണ്. സൂക്ഷിക്കണം.” എന്നായിരുന്നു. ആ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബേബി തന്റെ സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് നീക്കി. തൊഴില്‍തര്‍ക്കം പരിഹരിക്കാന്‍ എന്നുപറഞ്ഞ് വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ സിപിഎം ഗുണ്ടാസംഘം തോക്കിനിരയാക്കിയത്.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അഞ്ചേരി ബേബിയുടെ കൊലപാതകത്തെ സിപിഎമ്മും സിപിഎം നേതാക്കളും ആഘോഷിക്കുന്നുണ്ട്. തങ്ങളെ എതിര്‍ക്കുന്നവരെ ബേബിയെ പോലെ തന്നെ വകവരുത്തുമെന്ന് അവര്‍ ഘോരഘോരം പ്രസംഗിക്കുന്നുണ്ട്. സിപിഎമ്മിന്റെ കൊലയാളി കൂട്ടങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുവാനുള്ള ഔന്നത്യത്തിലേക്ക് കേരള സമൂഹം ഇനിയും വളരേണ്ടതുണ്ട്. മരണത്തെ ഭയന്നു പിന്നിലേക്ക് മാറാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടിയും പാവപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടിയും സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ധീരനായ അഞ്ചേരി ബേബിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം.































