തിരുവനന്തപുരം : കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്‌ക്ക് പുറപ്പെട്ട ബസാണ് വീണ്ടും അപകടത്തില്‍പ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയില്‍വെച്ചാണ് അപകടം. സര്‍വീസ് തുടങ്ങി 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ബസ് അപകടത്തില്‍പ്പെടുന്നത്. ആദ്യം തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം ബസ് അപകടത്തില്‍പ്പെട്ടിരുന്നു.
മലപ്പുറത്ത് വെച്ച് എതിര്‍ദിശയില്‍ നിന്നും എത്തിയ സ്വകാര്യ ബസുമായാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ബസിന്റെ പെയിന്റ് പോയിട്ടുണ്ട്. പിന്നിലെ ബ്രേക്ക് ലൈറ്റിനും കേടുപാട് ഉണ്ടായി. കെഎസ്‌ആര്‍ടിസിയുടെ ലെയ്‌ലാന്‍ഡ് ബസ് ഇടിച്ചാണ് കല്ലമ്പലത്തിന് സമീപം ആദ്യം അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. പകരം കെഎസ്‌ആര്‍ടിസിയുടെ വര്‍ക് ഷോപ്പില്‍ നിന്ന് മറ്റൊരു സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. അതേസമയം കന്നിയാത്രയില്‍ തന്നെ ബസുകള്‍ അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി എംഡി രംഗത്തെത്തി. അപകടത്തിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്ന് കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിയ്‌ക്ക് പരാതി നല്‍കി.
കെഎസ്‌ആര്‍ടിസി കെ സ്വിഫ്റ്റ് സര്‍വ്വീസ് ഇന്നെലയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് കെ സ്വിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോഗിക്കുക. ആദ്യഘട്ടത്തില്‍ 99 ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. 28 എണ്ണം എസി ബസുകളാണ്. ഇവയില്‍ 8 എണ്ണം എസി സ്‌ളീപ്പറും, 20 എസി സെമി സ്‌ളീപ്പറുമാണ്. കെഎസ്‌ആര്‍ടിസിയെ നവീകരിക്കുക എന്നതാണ് കെ സ്വിഫ്റ്റിന്റെ ലക്ഷ്യം.






























