കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ പ്രതി ചേർക്കപ്പെട്ട ജിതിൻ ഭാസ്‌കരനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. സക്രീൻഷോട്ട് നിർമാണത്തിന് പിന്നിലെ ആളുകളെ കണ്ടെത്താനും തെളിവെടുപ്പിനും പ്രതിയുടെ കസ്റ്റഡി ആവശ്യമുണെന്ന് പ്രത്യേക അന്വേഷണ സംഘം വാദിക്കും.പ്രതിഭാഗം ജാമ്യാപേക്ഷയും നൽകും. വ്യാജ സ്‌ക്രീൻഷോട്ട് നിർമിച്ചത് ജിതിനോ ജിതിന് അറിയുന്നയാളോ ആണെന്നാണ് എസ്ഐടിയുടെ നിഗമനം. ഇന്നലെ വൈകിട്ടാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ഭാസ്‌കറാണെന്ന് എസ്‌ഐടി നേരത്തെ കണ്ടെത്തിയിരുന്നു. സ്‌ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് സന്ദേശമായി പങ്കുവെച്ചത് ജിതിനാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ആരാണ് കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നതും യഥാർഥ ഉറവിടം എവിടെയാണെന്ന് കണ്ടുപിടിക്കലുമായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻറെ മുൻപിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി.
ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൌണ്ടറെന്ന’ ഗ്രൂപ്പിൽ പങ്കുവെച്ചതായിരുന്നെന്നും ഇതിൻറെ യഥാർത്ഥ ഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്തുക അസാധ്യമാണ് എന്നുമായിരുന്നു കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പോലീസ് നിലപാട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണത്തിന്റെ അന്വേഷണത്തിലാണ് ‘വടകര സ്‌ക്വാഡ്’ എന്ന പേരിലുള്ള ഗ്രൂപ്പിൽ നിന്നാണ് റിബേഷിന് സ്‌ക്രീൻഷോട്ട് ലഭിച്ചതെന്ന് കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജിതിൻ ഭാസ്‌കറിലേക്ക് പ്രത്യേക അന്വേഷണസംഘമെത്തിയത്. ഇയാൾ തന്നെയാണ് സ്‌ക്രീൻഷോട്ട് നിർമിച്ചതിന് പിന്നിലുമെന്നാണ് പോലീസിൻറെ നിഗമനം.




























