തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി. അമിതവേഗവും അനധികൃത പാര്‍ക്കിങ്ങുമാണ് അപകടകാരണമെന്നും റോഡില്‍ മതിയായ സുരക്ഷാ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്‍എച്ച്എഐ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുമെന്നും വ്യക്തമാക്കി. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് ഏഴ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചത്.അപകടസ്ഥലത്ത് നേരത്തെ തന്നെ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നുവെന്ന് എന്‍എച്ച്എഐ പ്രസ്താവനയില്‍ പറയുന്നു.
ഗതാഗതം തിരിച്ചുവിടുന്നതിന് 500 മീറ്റര്‍, 250 മീറ്റര്‍, 50 മീറ്റര്‍ അകലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ ബാരിക്കേഡുകള്‍, ട്രാഫിക് കോണുകള്‍, റിഫ്ളക്ടീവ് മാര്‍ക്കിങ്ങുകള്‍, മുന്നറിയിപ്പ് ലൈറ്റുകള്‍ എന്നിവയും നിര്‍മാണ മേഖലയ്ക്ക് സമീപം ഒരുക്കിയിരുന്നുവെന്നും എന്‍എച്ച്എഐ പറയുന്നു.അതിവേഗ പാതയില്‍ ലോറി അനധികൃതമായാണ് നിര്‍ത്തിയിട്ടതെന്നും അപകടത്തിന് തൊട്ടുമുമ്പ് കാര്‍ അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതായും ദേശീയപാതാ അധികൃതര്‍ പറഞ്ഞു. അപകടവിവരം ലഭിച്ചയുടന്‍ പ്രോജക്ട് സംഘം സ്ഥലത്തെത്തിയെന്നും മേഖലയില്‍ കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും ബാരിക്കേഡുകളും സ്ഥാപിച്ചെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും എന്‍എച്ച്എഐ അറിയിച്ചു.
ഇന്നലെ രാത്രി 12ഓടെയാണ് മൂന്നുപീടിക ബൈപാസിന്റെ തുടക്കത്തിന് സമീപം അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കിയ സെല്‍റ്റോസ് കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുവായൂര്‍ ഭാഗത്തു നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. പനമ്പിക്കുന്നില്‍ മൂന്നുപീടിക വരെ മാത്രമേ ദേശീയപാതയിലൂടെ വാഹനങ്ങള്‍ പോകുകയുള്ളൂ. പണി നടക്കുന്നതിനാല്‍ ഇവിടെ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങി വേണം സഞ്ചരിക്കാന്‍. ഈ സ്ഥലത്താണ് ദേശീയപാതയില്‍ ലോറി നിര്‍ത്തിയിട്ടിരുന്നത്. അതിവേഗത്തിലെത്തിയ കാര്‍ സര്‍വീസ് റോഡിലേക്ക് ഇറങ്ങാന്‍ സാധിക്കാതെ നേരെ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.































