കൊച്ചി : ബിരുദ കോഴ്സുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാല കടുത്ത പ്രതിസന്ധിയില്‍. സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളില്‍ അടക്കം നടത്തുന്ന വിവിധ ബിരുദ കോഴ്സ്കളില്‍ ചേരാനെത്തുന്നത് അഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രം. ബിരുദാനന്തര കോഴ്സുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെ 800 വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന സര്‍വകലാശാലയില്‍ അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരായുളളത് ആയിരം പേരും.
വിദ്യാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ ജീവനക്കാരുളള സര്‍വകലാശാല സര്‍ക്കാരിന്‍റെ പണം പിടുങ്ങുന്ന വെളളാനയാകാന്‍ ഇനി അധികകാലമില്ലെന്ന് ഉറപ്പായി. സര്‍വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഈ അദ്ധ്യയന വര്‍ഷം ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയത് വെറും രണ്ട് പേര്‍ മാത്രമാണ്. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ പ്രവേശനം നേടിയത് 3 പേരും. മറ്റ് കേന്ദ്രങ്ങളിലും അഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഡിഗ്രിക്ക് അഡ്മിഷന്‍ എടുത്തത്. ബി.എ. സംസ്കൃതം, മ്യൂസിക്, ഡാന്‍സ്( ഭരതനാട്യം, മോഹിനിയാട്ടം), ഫൈന്‍ ആര്‍ട്സ് എന്നീ വിഷയങ്ങിളിലാണ് കാലടി സര്‍വകലാശാല ഡിഗ്രി കോഴ്സ് നടത്തുന്നത്.
2010 മുതലാണ് കോഴ്സുകള്‍ക്ക് കുട്ടികള്‍ കുറയുന്ന പ്രവണത കൂടിക്കൂടി വന്നത്. പഠിതാക്കള്‍ കുറഞ്ഞതോടെ ചില പ്രാദേശിക കേന്ദ്രങ്ങളും അടച്ചുപൂട്ടി. മറ്റുചിലത് അടച്ചു പൂട്ടലിന്റെ വക്കിലും. കാലം ആവശ്യപ്പെടുന്ന തരത്തില്‍ പാഠ്യ പദ്ധതി പരിഷ്കരിക്കാനോ പുതിയ കോഴ്സുകള്‍ ആരംഭിക്കാനോ സര്‍വകലാശാലയുടെ തലപ്പത്തുളളവര്‍ തയാറാകാത്തതാണ് വിദ്യാര്‍ത്ഥികള്‍ കുറയാന്‍ കാരണം.
വൈസ് ചാന്‍സിലര്‍, പ്രോ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫിസര്‍ എന്നിങ്ങനെ വന്‍തുക ശമ്ബളം പറ്റുന്ന വലിയ വിഭാഗമാണ് ഇവിടെയുള്ളത്. കുട്ടികള്‍ സര്‍വകലാശാലയിലേക്ക് വരാതായിട്ടും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന ചെലവുകള്‍ക്ക് ഒരു കുറവുമില്ല.
ഇങ്ങനെ പോയാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടിയുളള സ്ഥാപനമായി സര്‍വകലാശാല മാറും. സിപിഎം നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും പാര്‍ട്ടിയുടെ സാംസ്കാരിക രംഗത്തെ പ്രമുഖരും ജോലി ചെയ്യുന്ന സ്ഥാപനമായതുകൊണ്ട് ജീവനക്കാര്‍ക്ക് തൊഴില്‍ ഭീഷണിക്ക് സാധ്യതയില്ല.
































