റാന്നി: മദ്ധ്യ തിരുവിതാംകൂറിലെ പ്രസിദ്ധ ദേവീക്ഷേത്രമായ റാന്നി തോട്ടമൺകാവിൽദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞം സംഘടിപ്പിക്കുന്നു. നവരാത്രി മഹോത്സവ ത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെയാണ് നവാഹയജ്ഞം. കരുനാഗപ്പള്ളി പാവുമ്പ കൊയ്പ്പള്ളിൽ ശശിധരൻ സ്വാമികളാണ് യജ്ഞാചാര്യൻ. പത്തനാപുരം തലവൂർ ഹരി നമ്പൂതിരി യജ്ഞ ഹോതാവും നെല്ലിമുകൾ ഹരികുമാർ, കടമ്മനിട്ട ജയകുമാർ, പാവുമ്പ മോഹൻജി എന്നിവർ യജ്ഞ പൗരാണികരും ആയിരിക്കും.
യജ്ഞത്തിൻ്റെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് 25 ഞായറാഴ്ച നടക്കും. വൈകീട്ട് 6ന് ആചാര്യന്മാരെ യജ്ഞശാലയിലേക്ക് സ്വീകരിക്കുന്ന ആചാര്യവരണം, വിഗ്രഹ പ്രതിഷ്ഠ, ദേവീ ഭാഗവത മഹാത്മ്യ പ്രഭാഷണം എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി അജിത് കുമാർ പോറ്റി യജ്ഞ വേദിയിലെ ദീപ പ്രോജ്ജ്വലനം നിർവ്വഹിക്കും. ആചാര്യ വിജയലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പാരായണ സമിതികളുടെ സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടായിരിക്കും.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും യജ്ഞവേദിയിൽ ഗണപതി ഹോമം, ഗായത്രിഹവനം, ലളിതാസഹസ്രനാമജപം,ദേവീ ഭാഗവത പാരായണം, വിശേഷാൽ പൂജകൾ പ്രഭാഷണം, പ്രസാദമൂട്ട് എന്നിവ നടക്കും. സമാപന ദിവസമായ ഒക്ടോബർ 4 ചൊവ്വാഴ്ച സഹസ്രദീപ സമർപ്പണം, അവഭൃഥസ്നാനം, കുങ്കുമാഭിഷേകം എന്നിവയോടെ നവാഹയജ്ഞത്തിന് സമാപനമാകും. വിജയദശമി ദിനമായ ബുധനാഴ്ച രാവിലെ സരസ്വതിപൂജ, പൂജയെടുപ്പ്, വിദ്യാരംഭം,എഴുത്തിനിരുത്ത് എന്നിവയും നടക്കും. ജി.ഹരികുമാർ (പ്രസിഡൻ്റ്), കെ.ബാലചന്ദ്രൻ നായർ (സെക്രട്ടറി) കെ.സി ഗോപിനാഥപിള്ള (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ ഭരണസമിതിയും 35 അംഗ ജനറൽ കമ്മിറ്റിയുമാണ് നവാഹയജ്ഞത്തിന് നേതൃത്വം നൽകുന്നത്.






























