മല്ലപ്പള്ളി: കാർഷിക നടീൽ വസ്തുക്കളുടെ മധ്യതിരുവിതാംകൂറിലെ പ്രധാന വിപണനമേളയായ കല്ലൂപ്പാറ വിത്തു വേലി ചന്ത 2026 ജനുവരി 31ന് നടത്തുന്നതിന് തീരുമാനം. കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷനൻ (കപ്പ) നേതൃത്വം നൽകുന്ന ചന്ത കറുത്തവടശ്ശേരിക്കടവ് പാലത്തിന് സമീപം പച്ചത്തുരുത്തിലാണ് നടക്കുക. അപൂർവ വിളകളുടെ നടീൽ വസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാൽപതോളം കർഷകർ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയിലൂടെ ഉൽപദിപ്പിച്ച നടീൽ വസ്തുക്കൾ ഇക്കുറി
മേളയിലെ ആകർഷകമാകും.
വിവിധയിനം കിഴങ്ങ് വിളകൾ, പച്ചക്കറി വിത്തുകളും തൈകളും നാണ്യ വിളകളുടെ നടീൽ വസ്തുക്കൾ എന്നിവ മേളയിൽ നിന്ന് വാങ്ങാനാകും. കർഷകർക്ക് അവർ ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ വിറ്റഴിക്കുന്നതിനും ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങുന്നതിനുള്ള അവസരവും ഇവിടെ ലഭിക്കും. ഇതിനായി നടന്ന ആചോലനാ യോഗത്തില്‍ കപ്പ പ്രസിഡൻ്റ് സി.കെ. മത്തായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലെജു ഏബ്രഹാം, വിജോയ് പുത്തോട്ടിൽ, മാത്യു ജോൺ, സി.സി.രാജു, ജെയിംസ് ഏബ്രഹാം, ഐപ് സി. ഫിലിപ്പ്, എം.വി. തോമസ്, ഏബ്രഹാം ചാക്കോ, സണ്ണി ഇരച്ചുമാങ്കൽ, നളിനാക്ഷൻ നായർ എന്നിവർ പ്രസംഗിച്ചു.





























