കണ്ണൂർ : ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ചിലരുടെ ശ്രമം തിരിച്ചറിയണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ബിജെപി സർക്കാറിനോടുള്ള അമിത വിധേയത്വം മൂലം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യവിരുദ്ധ എസ്ഐആർ നടപടികളിലൂടെ മുന്നോട്ട് പോകുകയാണ്. എസ്ഐആറിനുവേണ്ടി മാത്രം ജോലിചെയ്യുന്ന നിരവധി ജീവനക്കാരാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജോലിയും ചെയ്യേണ്ടതെന്നതിനാൽ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും സിപിഐഎം ആരോപിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിശോധന നിർത്തിവെക്കണമെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് അംഗീകരിക്കാതെ ധൃതിപിടിച്ച് പരിശോധനാനടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പനിന് തന്നെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് ഉത്തരവ്. ഇതെല്ലാം ഈ രംഗത്ത് പ്രവർത്തിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ ജോലിഭാരം പതിന്മടങ്ങായി വർധിപ്പിച്ചെന്ന് സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.
മകന്റെ മരണത്തിൽ വ്യക്തിപരമായ മറ്റൊരു കാരണവുമില്ലെന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദം മാത്രമാണെന്നും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ അതിൽ പങ്കില്ലെന്നും അനീഷിന്റെ പിതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐഎമ്മിനുനേരെ ആരോപണമുയർത്തി പുകമറയുണ്ടാക്കുകയാണ് യുഡിഎഫ് നേതൃത്വം. അത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.





























