ന്യൂഡല്‍ഹി : കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസില്‍ മണിച്ചന്റെ ജയില്‍മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നല്‍കിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മണിച്ചന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രഹസ്യരേഖ കോടതി പരിശോധിക്കും. 20 വര്‍ഷത്തിലധികമായി ജയില്‍ശിക്ഷ അനുഭവിക്കുന്നതിനാല്‍ മോചനം നല്‍കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മണിച്ചന്റെ ജയില്‍മോചനത്തില്‍ തീരുമാനമെടുക്കാന്‍ നേരത്തെ കോടതി ജയില്‍ ഉപദേശക സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. വിഷമദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍ 20 വര്‍ഷമായി ജയിലില്‍ കഴിയുന്നതു ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഉഷ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മണിച്ചന്റെ ഭാര്യയുടെ ആവശ്യത്തില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനം കൈക്കൊള്ളണമെന്ന് സംസ്ഥാന ജയില്‍ ഉപദേശക സമിതിയോട് സുപ്രീംകോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സമിതി കൈക്കൊണ്ട നിലപാട് വിലയിരുത്താന്‍ കോടതി ഹരജി വീണ്ടും പരിഗണിക്കുകയായിരുന്നു.
2000 ഒക്ടോബര്‍ 21നാണ് 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തമുണ്ടായത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്റെ ഗോഡൗണില്‍നിന്ന് മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസയുടെ വീട്ടിലെത്തിച്ച് വിതരണം ചെയ്ത മദ്യം കഴിച്ചാണ് കല്ലുവാതുക്കല്‍, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ മരിച്ചത്.






























