കോന്നി : സാധാരണ ജനങ്ങളെ അടുത്തറിഞ്ഞ് അവരിൽ ഒരാളായി നിന്ന് പ്രവർത്തിച്ച ആളായിരുന്നു അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരിൽ നിന്നും ഒട്ടേറെ പൊതുപ്രവർത്തകർ ഉയർന്നു വന്ന കേരളം പോലെ മറ്റൊരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടാകില്ല. ഇതിന് കേരളത്തിലെ പൊതു രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. ശ്രീനാരായണ ഗുരു അടക്കമുള്ള നവോഥാനനായകരുടെ വലിയ പങ്ക് ഇതിലുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ രൂപീകരിച്ച ആദ്യത്തെ യുവജന സംഘടനയാണ് എ ഐ വൈ എഫ്.
കണിയാപുരം രാമചന്ദ്രനും കാനം രാജേന്ദ്രനും ആയിരുന്നു അതിന്റെ നേതാക്കൾ. അദേഹത്തിന്റെ കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിന് ഒട്ടേറെ ഓർമ്മകൾ ഉണ്ടായിരുന്നു. മനുഷ്യൻ ഓരോ യാത്രയിലും ചിലരെ പരിചയപ്പെടും. അവർ നമ്മളെയും. അങ്ങനെ മാത്രമേ നല്ല ഒരു പൊതുപ്രവർത്തകൻ ആകുവാൻ സാധിക്കു. അത്തരത്തിൽ ഒരാൾ ആയിരുന്നു കാനം രാജേന്ദ്രൻ. ചെറുപ്പത്തിൽ തന്നെ അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തി. നമ്മുടെ സമൂഹത്തിൽ സംവാദങ്ങൾ കുറയുകയും സംഘർഷങ്ങൾ കൂടുകയും ചെയ്യുന്നു. ശക്തിയും ബുദ്ധിയും ചേരേണ്ടത് അനുഭവങ്ങളുടെ പാത്രത്തിൽ ആണ്. ആ തരത്തിൽ അനുഭവങ്ങൾ ഉള്ള ആളായിരുന്നു കാനം രാജേന്ദ്രൻ എന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് അധ്യക്ഷത വഹിച്ചു.
സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മലയാലപുഴ ശശി, എം പി മണിയമ്മ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി എസ് ഗോപാലകൃഷ്ണപിള്ള, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ സുമതി നരേന്ദ്രൻ, വിജയ വിൽസൺ, അഡ്വ എ ജയകുമാർ, സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി ജെ അജയകുമാർ, സി പി ഐ എം കോന്നി ഏരിയ കമ്മറ്റി സെക്രട്ടറി ശ്യാം ലാൽ,കേരള കോൺഗ്രസ് (ജെ)സംസ്ഥാന കമ്മറ്റി അംഗം തോമസുകുട്ടി, എൻ സി പി ബ്ലോക്ക് പ്രസിഡന്റ് ബൈജു മാത്യു, യു ഡി എഫ് ചെയർമാൻ സന്തോഷ് കുമാർ, എ ഐ വൈ എഫ് കോന്നി മണ്ഡലം പ്രസിഡന്റ് വി കെ പ്രമോൻ തുടങ്ങിയവർ സംസാരിച്ചു.





























