മാവേലിക്കര : കണ്ടല്ലൂര്‍ 2166-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് ശരിവെച്ചു കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സി.പി.എം പ്രതിരോധത്തില്‍. ഏരിയ സെന്റര്‍ അംഗം അഡ്വ. സുനില്‍കുമാര്‍ പ്രസിഡന്റായ ബാങ്കിലെ ക്രമക്കേട് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാക്കുകയാണ്. 250-ലധികം പേരുടെ പണയ ഉരുപ്പടികള്‍ ഉടമകളറിയാതെ മറിച്ചുവിറ്റെന്നാണ് ആരോപണം. മുന്‍ ഭരണസമിതിയുടെ കാലത്തായിരുന്നു കൂടുതല്‍ തട്ടിപ്പും നടന്നത്. 28 ലക്ഷത്തോളം രൂപയുടെ നഷ്ടം ഇതിലൂടെ ബാങ്കിന് സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പണയ ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ വില്‍ക്കുമ്പോള്‍ പിഴപ്പലിശയടക്കം 14,15 ശതമാനം പലിശയാണ് ഈടാക്കേണ്ടത്. ഇതിനു വിരുദ്ധമായി ഏഴും എട്ടും ശതമാനം മാത്രം ഈടാക്കിയതായാണ് ബാങ്കിലെ രേഖയില്‍ ചേര്‍ത്തിട്ടുളളത്. ഇതാണ് നഷ്ടത്തിന് കാരണം. ഇതു സംബന്ധിച്ച് മൂന്ന് മാസമായി നടത്തിവന്ന അന്വേഷണത്തിലാണ് ക്രമക്കേട് ശരിവെച്ച റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. സംഭവം വിവാദമായപ്പോള്‍ സെക്രട്ടറി, ചീഫ് അക്കൗണ്ട് അടക്കം ഏഴ് ജീവനക്കാരെ സസ്പെന്‍ഡു ചെയ്ത് ഭരണ സമിതി തലയൂരുകയായിരുന്നു.
നടപടിക്ക് വിധേയരായവരില്‍ പലര്‍ക്കും ഇതുമായി ബന്ധമില്ലെന്നാണ് പറയുന്നത്. സെക്രട്ടറി യോഗിദാസ് സസ്പെന്‍ഷനിലിരുന്നു വിരമിക്കുകയായിരുന്നു. സസ്പെന്‍ഷനിലായവര്‍ക്ക് അലവന്‍സ് ഇനത്തില്‍ പ്രതിമാസം രണ്ടര ലക്ഷത്തോളം രൂപ നല്‍കുന്നത് സംഘത്തിന് അധിക ബാധ്യതയും സൃഷ്ടിക്കുന്നു. ഭരണ സമിതി അറിയാതെ പണയ ഉരുപ്പടികള്‍ വില്‍ക്കാനാവില്ലെന്നാണ് ചൂണ്ടികാട്ടുന്നത്. അഴിമതിയാരോപണം നിലനില്‍ക്കെ സുനില്‍ കുമാറിനെ വീണ്ടും ഏരിയ സെന്ററില്‍ ഉള്‍പ്പെടുത്തിയതും ചര്‍ച്ചയായിരുന്നു. ഏരിയ കമ്മിറ്റിയില്‍ നിരവധി പേര്‍ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും നേതൃത്വം തള്ളുകയായിരുന്നു. ഇതിന് പിന്നാലെ ക്രമക്കേട് ശരിവെച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് വന്നതാണ് സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. വിഷയത്തില്‍ കണ്ടല്ലൂരിലെ പാര്‍ട്ടിക്കുള്ളിലും വിഭാഗീയത രൂക്ഷമാണ്.






























