കല്പറ്റ : വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ. കല്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കൊലപാതകം, കവര്‍ച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അഞ്ചു ലക്ഷം രൂപ മരിച്ച ദമ്ബതികളുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2018 ജൂലായ് ആറിനായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
മോഷണം ചെറുക്കുന്നതിനിടെയായിരുന്നു ഇരുവരെയും കമ്ബി വടി കൊണ്ട് പ്രതി അടിച്ചു കൊന്നത്. മരണം ഉറപ്പാക്കിയ ശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി രക്ഷപ്പെടുകയായിരുന്നു. കേസ് പരിഗണിച്ച കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് നിരീക്ഷിച്ചത്. ആദ്യഘട്ടത്തില്‍ തുമ്പോന്നുമില്ലാതിരുന്ന കേസില്‍ രണ്ടു മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടിക്കുന്നത്. എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. അറസ്റ്റിലായ അന്നുമുതല്‍ വിശ്വനാഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്.