പത്തനംതിട്ട : ‘യോദ്ധാവ് ‘ ലഹരിമരുന്ന് വിരുദ്ധ റെയ്ഡ് ജില്ലയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രി പന്തളം തോന്നല്ലൂരിൽ നിന്നും കഞ്ചാവ് പിടിച്ചു. പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിലായി. ദക്ഷിണ ദിനാച്പൂർ ജില്ലയിൽ ബാരഗ് ഗ്രാം പി ഓയിൽ ഖൻചാപൂർ അബ്ദുൽ മദീനിന്റെ മകൻ സക്കീർ മുഹമ്മദ് (33) ആണ് പന്തളം പോലീസും ഡാൻസാഫ് സംഘവും നടത്തിയ സംയുക്ത നീക്കത്തിൽ പിടിയിലായത്. തോന്നല്ലൂർ പാട്ടുപുരക്കാവ് ക്ഷേത്രത്തിന് സമീപം റോഡിൽ നിന്നും വേദി ജംഗ്ഷനിലേക്ക് പോകുന്ന റോഡിൽ 40 ഗ്രാം കഞ്ചാവുമായാണ് പ്രതി പിടിയിലായത്. കടലാസിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു.
എസ് ഐമാരായ ശ്രീജിത്ത്, ഷിജു, സി പി ഓ സുരേഷ്, ഹോം ഗാർഡ് സനൽ കുമാർ എന്നിവരും ഡാൻസാഫ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. ചൊവ്വ വൈകീട്ട് എട്ടേകാലോടെയാണ് പോലീസ് സംഘം ഇയാളെ സ്ഥലത്ത് കണ്ടത്. മോട്ടോർ സൈക്കിളിൽ ഇരുന്ന യുവാവ് പോലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും തടഞ്ഞ് പിടികൂടുകയാണുണ്ടായത്. ബൈക്കിന്റെ പിന്നിലെ നമ്പർ പ്ലേറ്റ് നമ്പർ കാണാനാവാത്ത വിധം മടക്കി വെച്ച നിലയിലായിരുന്നു. ചോദ്യം ചെയ്തതിനെതുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവും 3050 രൂപയും കണ്ടെടുത്തു. തുടർന്ന് വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഡാൻസാഫ് നോഡൽ ഓഫീസർ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിലാണ് ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരായ നടപടികൾ നടന്നുവരുന്നത്. എസ് ഐ അജി സാമൂവലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിൽ എ എസ് ഐ അജികുമാർ, സി പി ഓമാരായ ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവർ ഉണ്ടായിരുന്നു.





























