പത്തനംതിട്ട : ബൈക്കിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് നെല്ലിക്കുന്നിൽ പടാരിയത്ത് അശ്വതിഭവനം വീട്ടിൽ വേലായുധന്റെ മകൻ വിജയനാ(53)ണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 30 ന് ഉച്ചക്ക് ഒന്നരയ്ക്ക് ചൂരക്കുന്ന് മലനട അമ്പലത്തിനു സമീപം വെച്ച് ബന്ധുവീട്ടിലേക്ക് നടന്നുപോയ 16 വയസ്സുകാരനെ വീടിന് സമീപമുള്ള പ്രതിയുടെ വീടിനടുത്ത് ഇറക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇയാൾ തന്റെ വീടിന് സമീപം കുട്ടിയെ ഇറക്കിയശേഷം ഫോൺ ശരിയാക്കി കൊടുക്കാമോ എന്ന് ചോദിച്ചു.
പിന്നീട് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി ഇയാളുടെ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഭയന്നുപോയ കുട്ടി ബന്ധുവീട്ടിൽ അഭയം തേടി. സംഭവത്തെപ്പറ്റി ചൈൽഡ് വെൽഫയർ കമ്മിറ്റി പോലീസിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ സി പി ഓ സിന്ധു എം കേശവൻ, കുട്ടിയെ പാർപ്പിച്ചുവന്ന വയലത്തല ചിൽഡ്രൻസ് ഹോമിലെത്തി കൗൺസിലറുടെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പോലീസ് വിക്ടിം ലെയ്സൺ ഓഫീസറുടെ സേവനം ഉറപ്പുവരുത്തുകയും വിശദമായ റിപ്പോർട്ട് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നൽകുകയുമുണ്ടായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം അടൂർ ജെ എഫ് എം കോടതിയിൽ മൊഴി രേഖപ്പെടുത്താൻ അപേക്ഷ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും പ്രതിക്കായി തിരച്ചിൽ വ്യാപിപ്പിക്കുകയും ചെയ്തു. പ്രതി കുട്ടിയെ കയറ്റിക്കൊണ്ടുപോയ ബൈക്ക് പിടിച്ചെടുത്തു. തിങ്കൾ രാത്രി 10 മണിയോടെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.
ഇയാളുടെ ഫോട്ടോ കുട്ടിയെ ഫോണിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം, വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അശ്ലീലദൃശ്യങ്ങൾ കാട്ടിയ ഫോൺ പോലീസ് ബന്തവസ്സിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐമാരായ അശോക് കുമാർ, അനിൽകുമാർ, എ എസ് ഐ മണിക്കുട്ടൻ പിള്ള, എസ് സി പി ഓ അൻസർ, സി പി ഓമാരായ അജിത് എസ് പി, സുരേഷ്, നഹാസ് എന്നിവർ പങ്കെടുത്തു.































