കണ്ണൂർ : സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനം. കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശമുയർന്നത്. പയ്യന്നൂരിൽ ഉൾപ്പടെ സംഘടന നടപടിയിലൂടെ തിരുത്തൽ വേണമെന്നാണ് ഉയരുന്ന ആവശ്യം. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കുന്നതായിരിക്കും ഉചിതമെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശിക്കുന്നു. തളിപ്പറമ്പിൽ തെറ്റുപറ്റിയെന്ന വിലയിരുത്തൽ അണികളോട് വിശദീകരിക്കണമെന്ന് സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ ശൈലി മാറുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട തിരുത്തൽ വൈകിപ്പോയെന്നും വിമർശനം. തിരഞ്ഞെടുപ്പ് തോൽവിയിൽ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിപിഐഎം അവലോകന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
അതേസമയം നേതാക്കന്മാരുടെ ജനങ്ങളോടും അണികളോടുമുള്ള പെരുമാറ്റത്തിൽ മാറ്റം വേണമെന്ന് റിപ്പോർട്ടിലുണ്ട്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വത്തിന് വലിയ വീഴ്ചയാണുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. തിരഞ്ഞെടുപ്പ് മുദ്രാവാക്യവും പ്രകടന പത്രികയും ആകർഷകമായില്ല. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ടെന്ന മുദ്രാവാക്യത്തിന് ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പിഴവുണ്ടായെന്നും തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.





























