കണ്ണൂർ : എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. വളപട്ടണം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ സുമിത്ത്, മിഥുൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പരലശ്ശേരി സ്വദേശികളായ അമൽ, ജിനേഷ് എന്നീ പ്രതികൾ ആശുപത്രിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇവർക്ക് കാവൽ നിൽക്കുന്നതിൽ പോലീസുകാർക്ക് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ ഉത്തരവിട്ടത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് സെക്രട്ടറി ഉൾപ്പെടെ നാല് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരെ എസിപി സ്ക്വാഡ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിനെ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു എന്നാണ് കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. എന്നാൽ, ഇത് പോലീസ് കെട്ടിച്ചമച്ച വ്യാജക്കേസാണെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.





























