ധര്‍മ്മപുരി : മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണ് പാളം തെറ്റിയ കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിൻ രക്ഷപ്പെട്ടത് വലിയ ദുരന്തത്തില്‍ നിന്ന്. തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ഉണ്ടായ അപകടത്തില്‍ തീവണ്ടിയുടെ ഏഴ് കോച്ചുകള്‍ പാളം തെറ്റിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 2348 യാത്രക്കാരാണ് അപകടസമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്നത്.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ട്രാക്കിനോട് ചേര്‍ന്ന മണ്‍തിട്ട ഈര്‍പ്പം തങ്ങി നിന്ന് ഇടിഞ്ഞ് വലിയ ഉരുളന്‍കല്ലുകള്‍ ഉള്‍പ്പെടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വീഴുകയായിരുന്നു. വലിയ അപകട സാധ്യതയില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് റെയില്‍വേ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
എസ് 6 മുതല്‍ എസ് 10 വരെയുളള സ്ലീപ്പര്‍ കോച്ചുകളും ബി1, ബി 2 തേര്‍ഡ് എസി കോച്ചുകളുമാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 3.50 ഓടെയായിരുന്നു അപകടം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുളളതായി റിപ്പോര്‍ട്ടില്ലെന്നും സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു. ബംഗളൂരു ഡിആര്‍എം ശ്യാം സിംഗും ഡിവിഷണല്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപകട വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയിരുന്നു. 4.45 ഓടെ റെയില്‍വേയുടെ മെഡിക്കല്‍ എക്യുപ്മെന്റ് വാഹനവും സ്ഥലത്തെത്തി.
അപകടത്തില്‍പ്പെടാത്ത ആറ് ബോഗികളും യാത്രക്കാരെയും ആദ്യം തൊപ്പുരുവിലേക്കും പിന്നീട് സേലത്തേക്കും ഇവര്‍ മാറ്റി. തൊപ്പുരുവില്‍ നിന്ന് യാത്രക്കാര്‍ക്ക് വേണ്ടി 15 ബസുകള്‍ ഏര്‍പ്പാടാക്കി. അപകടസ്ഥലത്ത് നിന്നും അഞ്ച് ബസുകളും ഏര്‍പ്പാടാക്കിയിരുന്നു. ഹുബ്ബല്ലിയിലെ റെയില്‍വേ ദുരന്ത നിവാരണ സെല്ലിന്റെ മേല്‍നോട്ടത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.