തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വേഷം എന്നും തര്‍ക്ക വിഷയമാണ്. അധ്യാപികമാര്‍ സാരി ധരിച്ച് വേണം പഠിപ്പിക്കാന്‍ എത്താന്‍ എന്നൊരു അലിഖിത നിയമം പലയിടത്തും ഉണ്ട്. ഇതിനെതിരെ അധ്യാപകര്‍ക്ക് ഇടയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന് വന്നിട്ടുളളതാണ്. ഈ സാഹചര്യത്തില്‍ അധ്യാപകരുടെ വേഷം സംബന്ധിച്ച് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്.
തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. സാരി ധരിച്ച് അധ്യാപികമാര്‍ ജോലി ചെയ്യണം എന്നുളള ഒരു നിയമവും നിലവില്‍ ഇല്ലെന്നും ഉത്തരവില്‍ പറയുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ കുറിപ്പ് വായിക്കാം:
” നാലഞ്ചു ദിവസം മുന്‍പ് ഒരു യുവ അദ്ധ്യാപിക ഒരു പരാതി രേഖപ്പെടുത്തി സംസാരിച്ചു. ഒരു മാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന ഒരനുഭവം പങ്കു വയ്ക്കാനാണ് വിളിച്ചത്. നെറ്റ് ക്ലിയര്‍ ചെയ്തിട്ടുള്ള, എം എയും ബിഎഡും ഉള്ള ആ അധ്യാപികയ്ക്ക് ജോലി വേണമെങ്കില്‍, എല്ലാ ദിവസവും സാരി ഉടുത്തേ പറ്റൂ എന്നൊരു നിബന്ധന അധികാരികള്‍ മുന്നോട്ടുവച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് പല ആവര്‍ത്തി വ്യക്തമാക്കിയിട്ടുള്ളതാണ്.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്കെത്തന്നെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല. ഞാനും ഒരു അധ്യാപികയാണ്. കേരള വര്‍മയില്‍ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാര്‍ ധരിച്ച് പോകുമായിരുന്നു. ഒരു അധ്യാപികയ്ക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയില്‍ വരില്ല.
വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അകാരണമായി ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല. 2014ല്‍ മെയ് 9ന് ഇത് വ്യക്തമാക്കി ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രവൃത്തി ആവര്‍ത്തിച്ചു വരുന്നതായി അറിയാന്‍ സാധിച്ചതിനാല്‍, വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു”.