മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്നാണ് കാന്തപുരത്തിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരത്തിന്റെ പരാമർശം. അണികളോട് സംയമനം പാലിക്കാനും കാന്തപുരത്തിന്റെ ആഹ്വാനം. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുകയാണ്. ഇതിലൂടെ വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. നിക്ഷിപ്ത താൽപര്യം തിരിച്ചറിയണം.
അറിവന്വേഷണം അട്ടിമറിക്കുന്ന ദുഷ്ടലാക്കാണ്. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ തൃശൂരിലെ വേദിയിൽ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ല എന്ന് കാന്തപുരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ വിഷയത്തിൽ കാന്തപുരം കൂടുതൽ വിശദീകരണങ്ങൾ നൽകും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.































