ബെംഗളൂരു : കർണാടകത്തിൽ 29 മന്ത്രിമാരെ ഉൾപ്പെടുത്തി ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഇളയമകൻ ബി.വൈ വിജയേന്ദ്രയ്ക്കും മന്ത്രിസഭയിൽ അംഗത്വം ലഭിച്ചിട്ടില്ല.
പുതിയ മന്ത്രിസഭയിൽ ഒ.ബി.സി. വിഭാഗത്തിൽനിന്നും വൊക്കലിഗ സമുദായത്തിൽനിന്നും ഏഴു മന്ത്രിമാർ വീതമുണ്ട്. ലിംഗായത്ത് സമുദായത്തിൽനിന്ന് എട്ടുപേരും പട്ടികയിൽ ഇടംപിടിച്ചു. എസ്.സി. വിഭാഗത്തിൽനിന്ന് മൂന്നും എസ്.ടി. വിഭാഗത്തിൽനിന്ന് ഒരാളുമുണ്ട്. മന്ത്രിസഭയിൽ ഒരു വനിതാ അംഗം മാത്രമാണുള്ളത്. ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള രണ്ടുപേരും മന്ത്രിസഭയിലുണ്ട്.
അനുഭവ സമ്പത്തിന്റെയും പുത്തൻ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മന്ത്രിസഭയിൽ ഒ.ബി.സി. വിഭാഗത്തിൽ നിന്ന് ഏഴും എസ്.സി. വിഭാഗത്തിൽനിന്ന് മൂന്നും എസ്.ടി. വിഭാഗത്തിൽനിന്ന് ഒന്നും വൊക്കലിഗയിൽനിന്ന് ഏഴും ലിംഗായത്തിൽനിന്ന് ഏട്ടും മന്ത്രിമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 28-ന് കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബസവരാജ് ബൊമ്മെ, രണ്ടു തവണ ഡൽഹി സന്ദർശിച്ച് പ്രധാനമന്ത്രി മോദിയുമായും പാർട്ടിയുടെ ഉന്നത നേതൃത്വവുമായും മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു.