ബെംഗളൂരു: കേരളം മാതൃകയാക്കിയ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയിൽ അഴിച്ച് പണിക്ക് കർണാടക സർക്കാർ. കന്നടക്കാരല്ലാത്ത ഇതര സംസ്ഥാനക്കാരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും. ആധാർ കാർഡുള്ള എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കുന്നതിന് പകരം ശക്തി സ്മാർട്ട് കാർഡുള്ളവർക്ക് മാത്രമായി യാത്ര പരിമിതപ്പെടുത്താനാണ് നീക്കം. ഇതിനിടെ സൗജന്യത്തിൽ നടുവൊടിഞ്ഞ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചു. 48ൽ നിന്ന് 36 ശതമാനമായാണ് പുരുഷ യാത്രക്കാരുടെ എണ്ണം ശക്തി പദ്ധതി നടപ്പാക്കിയ ശേഷം കുറഞ്ഞിരിക്കുന്നത്. സർക്കാർ ബസുകളിൽ ആൺകുട്ടികൾക്കും ഇപ്പോൾ യാത്ര സൗജന്യമാണ്. 10 ലക്ഷം വിദ്യാർത്ഥികൾക്ക് ഒരു വർഷം സൗജന്യം നൽകാൻ 1700 കോടി രൂപ വേണം. നേരത്തെയുള്ള കടബാധ്യതയ്‍ക്കൊപ്പം ഈ ബാധ്യത കൂടിയായതോടെ നടുവൊടിഞ്ഞ അവസ്ഥയിലാണ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ. പിടിച്ചു നിൽക്കണമെങ്കിൽ അടിയന്തരമായി 5173 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.
ജീവനക്കാരുടെ വേതനം കൂട്ടിയ വകയിൽ 873 കോടി രൂപയും ഡീസൽ ചാർജ് വർധന ഇനത്തിൽ 395 കോടിയും അധിക ബാധ്യത വരുന്നതായി കോർപ്പറേഷൻ കണക്കുകൾ സമർപ്പിച്ചിട്ടുണ്ട്. ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ നൽകാൻ 821 കോടി രൂപ വേറെയും വേണം. ഇതിനൊപ്പം ബസ് ചാർജ് വർധിപ്പിക്കുക കൂടി ചെയ്താലേ ഇനി മുന്നോട്ട് പോകാനാകൂ എന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുകയാണ് കോർപ്പറേഷനുകൾ. ഈ ആവശ്യം പരിഗണിക്കുമ്പോൾ തന്നെയാണ് ശക്തി പദ്ധതിയിലും സർക്കാർ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നത്. ആധാർ കാർഡുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ കർണാടകത്തിന് പുറത്ത് നിന്നുള്ളവരും അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് സർക്കാർ കണ്ടെത്തൽ.





























