കർണാടക : കടം വാങ്ങിയ പണം തിരിച്ചുനൽകാത്തതിനെ തുടർന്ന് സഹോദരീഭർത്താവിനെ കൊന്ന് കൃഷിയിടത്തിൽ തള്ളി. കൽമേഷ് കോട്ടി ആണ് കൊല്ലപ്പെട്ടത്. കർണാടക ബെൽഗാം ജില്ലയിലെ ഹിരനന്ദിഹള്ളി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ കൽമേഷിന്റെ ഭാര്യ കസ്തൂരി കോട്ടി, മകൻ കിരൺ കോട്ടി, കസ്തൂരിയുടെ സഹോദരൻ മല്ലേഷ് അംബണ്ണാവർ, സുഹൃത്ത് മുദുകപ്പ കോളേക്കർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടു ലക്ഷം രൂപയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് സഹോദരീഭർത്താവിനെ കൊലപ്പെടുത്തിയത്.
മകളുടെ വിവാഹത്തിനായി അഞ്ച് വർഷം മുൻപ് കസ്തൂരി തന്റെ സഹോദരൻ മല്ലേഷിൽ നിന്ന് 8 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കൽമേഷിന്റെ മൂന്ന് ഏക്കർ ഭൂമി പണയം വെച്ചാണ് ഈ തുക കൈപ്പറ്റിയത്. എന്നാൽ ഭൂമി കൈമാറാനോ പണം തിരിച്ചുനൽകാനോ കൽമേഷ് തയ്യാറാവാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. കൽമേഷിനെ വകവരുത്തി സ്വത്ത് സ്വന്തം പേരിലാക്കാനും അത് വിറ്റ് സഹോദരന്റെ കടം വീട്ടാനും ഭാര്യ കസ്തൂരിയും മകനും ചേർന്ന് പദ്ധതിയിടുകയായിരുന്നു.
സംഭവ ദിവസം മല്ലേഷ് കൽമേഷിനെ ഒരു പാർട്ടിക്ക് ക്ഷണിച്ചു. തുടർന്ന് കൃഷിയിടത്തിൽ വെച്ച് കയർ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് വരുത്തിതീർക്കാൻ മൃതദേഹം മറ്റൊരു കൃഷിയിടത്തിലേയ്ക്ക് മാറ്റിയിടുകയും ചെയ്തു. സ്വത്ത് തർക്കത്തിന്റെ പേരിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് ബെലഗാവി പോലീസ് സൂപ്രണ്ട് രാംരാജൻ അറിയിച്ചു.






























