തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിന് 150 കോടി രൂപയുടെ സഹായം നൽകണമെന്ന് സർക്കാരിന് ശുപാർശ. വായ്പാ തട്ടിപ്പിൽ സർക്കാർ നിയോഗിച്ച ഒൻപതംഗ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ബാങ്കിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനും തകർച്ചയിൽ നിന്ന് കരകയറ്റാനുമാണ് ധന സഹായത്തിനുള്ള ശുപാർശ. കരുവന്നൂർ സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും തട്ടിപ്പിന്റെ വ്യാപ്തിയും ഭാവി നടത്തിപ്പിന് വേണ്ട കാര്യങ്ങളും ഉൾപ്പെടെ പരിശോധിച്ച് വിശദമായി റിപ്പോർട്ട് നൽകാനാണ് സർക്കാർ ഒൻപതംഗ സമിതിയെ നിയോഗിച്ചത്.
മുന്നൂറ് കോടി രൂപയുടെ തട്ടിപ്പ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നുവെന്നാണ് കണക്കുകൂട്ടൽ. ബാങ്കിൽ ഗുരുതര ക്രമക്കേട് നടന്നതായി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 150 കോടി രൂപയുടെ സാമ്പത്തിക സഹായം കേരള ബാങ്ക് വഴിയോ, സർക്കാർ നേരിട്ടോ നൽകണമെന്നാണ് ശുപാർശ. എന്നാൽ ബാങ്കിന്റെ ബാധ്യത ഏറ്റെടുക്കാൻ കേരള ബാങ്ക് ഒരുക്കമല്ല. ജില്ലയിൽ പുത്തൂർ സഹകരണ ബാങ്ക് ഉൾപ്പെടെ നിരവധി ബാങ്കുകൾ വൻ നഷ്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കരുവന്നൂർ ബാങ്കിന് മാത്രം സഹായം നൽകിയാൽ തകർച്ചയിലുള്ള മറ്റ് ബാങ്കുകളും ധന സഹായത്തിനായി സർക്കാറിനെ സമീപിക്കാനുള്ള സാധ്യതയുണ്ട്.
അതേ സമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി അടുത്ത ദിവസം ഹൈക്കോടതി വീണ്ടും പരിഗണിക്കും. നിലവിൽ കേസിൽ പ്രതി ചേർത്തിട്ടുള്ള ഇപ്പോഴത്തെ ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമായാണെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്. ബാങ്കിന്റെ മുൻ ഭരണ സമിതി അംഗങ്ങളെ കേസിൽ പ്രതി ചേർക്കാത്തതിലും പ്രതിഷേധം കനക്കുകയാണ്. കേസിലെ മുഖ്യപ്രതികളിലൊരാളായ കിരൺ ഇപ്പോഴും ഒളിവിലാണ്.