തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതി കിരണിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശ്ശൂർ സെഷൻസ് കോടതി നീട്ടി. ഹർജി എന്ന് പരിഗണിക്കുമെന്ന് പിന്നീട് അറിയിക്കും. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നാണ് കിരണിന്‍റെ വാദം. ബാങ്കിലെ കമ്മീഷൻ ഏജന്‍റായ കിരണിന്‍റെ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.
ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. കിരൺ നിലവിൽ ഒളിവിലാണ്. കിരണിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കിരൺ നിലവിൽ ആന്ധ്രയിലാണുള്ളതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ നിഗമനം. കേസിലെ മറ്റ് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.